കാമുകിക്ക് വാലന്റൈന്‍ സമ്മാനം വാങ്ങാന്‍ ആള്‍മാറാട്ടം നടത്തിയ യുവാവ് പോലീസ് പിടിയില്‍
ബറേലി: കാമുകിക്ക് വാലന്റൈന്‍ സമ്മാനം വാങ്ങാന്‍ ആള്‍മാറാട്ടം നടത്തിയ യുവാവ് പോലീസ് പിടിയില്‍. ജയ്പൂര്‍ സ്വദേശിയായ പോളിടെക്‌നിക് വിദ്യാര്‍ത്ഥി ശൈലേന്ദ്ര പരിഹറാണ് അറസ്റ്റിലായത്. തന്റെ കാമുകിക്ക് വാലന്റൈന്‍ സമ്മാനമായി മൊബൈല്‍ ഫോണ്‍ നല്‍കാനാണ് യുവാവ് ആഗ്രഹിച്ചിരുന്നത്. എന്നാൽ കൈവശം അതിനുള്ള പണം ഉണ്ടായിരുന്നില്ല. ഇതേക്കുറിച്ചോര്‍ത്ത് ദു:ഖിച്ചിരിക്കുമ്പോഴാണ് സുഹൃത്ത് സഹായാഭ്യര്‍ത്ഥനയുമായി ശൈലേന്ദ്രനെ സമീപിക്കുന്നത്.
ആര്‍മിയില്‍ ചേരാന്‍ ആഗ്രഹിച്ചിരുന്ന സുഹൃത്തായ മോനു പാലിന്റെ ചെവിക്ക് അസുഖമായതിനാൽ ഇയാളെ മെഡിക്കല്‍ പരീക്ഷ എഴുതാൻ അധികൃതര്‍ സമ്മതിച്ചില്ല. ഫെബ്രവരി നാലിന് നടക്കുന്ന പരീക്ഷയില്‍ ചെവിയുടെ പോരായ്മ മാറ്റിയ ശേഷം പങ്കെടുക്കാന്‍ അധികൃതര്‍ മോനുവിനോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ആശുപത്രിയില്‍ ചെന്ന് ചികിത്സിക്കാതെ മോനു സഹായാഭ്യര്‍ത്ഥനയുമായി ശൈലേന്ദ്രനെ സമീപിക്കുകയായിരുന്നു.
ബുധനാഴ്ച നടക്കുന്ന മെഡിക്കല്‍ പരീക്ഷയില്‍ തനിക്ക് പകരം പങ്കെടുക്കുകയാണെങ്കില്‍ 5000 രൂപ നല്‍കാമെന്ന് വാഗ്ദാനം നല്‍കുകയും ചെയ്തു. അത്രയും പണം കിട്ടിയാല്‍ കാമുകിക്ക് മൊബൈല്‍ ഫോണ്‍ വാങ്ങാമെന്ന വിചാരത്തില്‍ ശൈലേന്ദ്രന്‍ പരീക്ഷ എഴുതാന്‍ തീരുമാനിക്കുകയായിരുന്നു.
എന്നാല്‍ യഥാര്‍ത്ഥ സര്‍ട്ടിഫിക്കറ്റിലെ ഒപ്പും ശൈലേന്ദ്രനിട്ട ഒപ്പും മാറിയിരിക്കുന്ന കാര്യം
ബയോമെട്രിക് സംവിധാനത്തില്‍ ഉപയോഗിച്ച് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ആര്‍മി ഉദ്യോഗസ്ഥര്‍ ശൈലേന്ദ്രനെ ചോദ്യം ചെയ്യുകയും യഥാര്‍ത്ഥ സംഭവം പുറത്താവുകയും ചെയ്തു.
ഇതോടെ ശൈലേന്ദ്രനെ പിടിയിലാവുകയും ചെയ്തു. ഇയാള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 420, 467, 468 എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി പോലീസ് അറിയിച്ചു.