‘ദി മെസഞ്ചര്‍ ഓഫ് ഗോഡ്’ മയക്കുമരുന്നിന് എതിരായ സന്ദേശം നൽകുന്ന ചിത്രമാണെന്ന് ഗുര്‍മീത് റാം റഹീം സിങ്
കൊല്ലം: വിവാദചിത്രം എംഎസ്ജി (ദി മെസഞ്ചര്‍ ഓഫ് ഗോഡ്) മയക്കുമരുന്നിന് എതിരായ സന്ദേശമാണെ നൽകുന്നതെന്ന് വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിങ്. ഫിബ്രുവരി 13ന് പുറത്തിറങ്ങുന്ന ചിത്രത്തിന്റെ പ്രചരണത്തിനായി കൊല്ലത്ത് എത്തിയ അദ്ദേഹം പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ചിത്രത്തിലൂടെ മയക്കുമരുന്നിനെതിരേ യുവാക്കളെ ബോധവല്‍കരിക്കുകയാണു ലക്ഷ്യം. പുതുതലമുറയെ ആകര്‍ഷിക്കാനായി എല്ലാവിധ മസാലകളും ചിത്രത്തില്‍ ചേര്‍ത്തിട്ടുണ്ടെന്നും. തനിക്കെതിരേയുള്ള ചിലരുടെ പരാതികള്‍ കെട്ടിച്ചമച്ചതാണെന്നും മയക്കുമരുന്നു മാഫിയയാണ് ഇതിനുപിന്നിലെന്നും ഗുര്‍മീത് പറഞ്ഞു.
ചിത്രത്തിൽ അഭിനയിച്ചതും പാട്ടുകളെഴുതിയതും പാടിയതുമെല്ലാം ഗുര്‍മിത് ആണ്. ആളുകളെ അന്ധവിശ്വാസത്തിലേക്ക് നയിക്കുന്നതും ഗുര്‍മിതിനെ ദൈവതുല്യമായി വാഴ്ത്തുന്നതുമാണ് സിനിമയെന്ന് ആരോപിച്ച് സെന്‍സര്‍ ബോര്‍ഡ് നേരത്തെ ചിത്രത്തിന് അനുമതി നിഷേധിച്ചിരുന്നു. അതേ പറ്റിയുള്ള ചോദ്യത്തിന് സെന്‍സര്‍ ബോര്‍ഡിന് സിനിമ മനസിലാകാത്തതു കൊണ്ടാണെന്നും ഏതായാലും കോടതി വിധിയിലൂടെ 13-ന് സിനിമ ഇന്ത്യയില്‍ പ്രദര്‍ശനത്തിനെത്തുമെന്നും അദ്ദേഹം മറുപടി പറഞ്ഞു. എംഎസ്ജി മയക്കുമരുന്നിന് എതിരായ ചിത്രം എന്നാല്‍ യുവാക്കള്‍ക്ക് നല്ല സന്ദേശം പകരുകയെന്നതാണ് തന്റെ ഉദ്ദേശമെന്ന് ഗുര്‍മിത് പറഞ്ഞു.
മലയാളത്തില്‍ മയക്കുമരുന്നിനെതിരായ ചിത്രത്തില്‍ അഭിനയിക്കാന്‍ ക്ഷണിച്ചാല്‍ താന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ തന്റെ അടുത്ത ചിത്രം മുക്കാല്‍ഭാഗം പൂര്‍ത്തിയായി. മലയാളം, തമിഴ്, തെലുങ്ക് അടക്കം ഇംഗ്ലീഷ്, ഇറ്റാലിയന്‍ ഭാഷകളിലും ചിത്രം പിന്നീട് റിലീസ് ചെയ്യും. കോടതി കേസുകളെക്കുറിച്ചു ചോദിച്ചപ്പോള്‍ സമര്‍ഥമായി ഒഴിഞ്ഞുമാറി. ഇയാള്‍ക്കെതിരെ അന്വേഷണം നടത്താന്‍ ഹരിയാണ ഹൈക്കോടതിയും ഉത്തരവിട്ടിരുന്നു. സിനിമയുടെ പ്രചാരണത്തിനായി കൊല്ലത്ത് എത്തിയ ഗുര്‍മീത് റാം റഹീം സിങിന് ഇസഡ് പ്ലസ് കാറ്റഗറിയിലുള്ള കനത്ത സുരക്ഷയാണ് ഒരുക്കിയത്.