രാജ്യത്തെ പ്രധാനപ്പെട്ട 2500 പട്ടണങ്ങളില്‍ സൗജന്യവൈഫൈ സംവിധാനം ഒരുക്കുമെന്ന് കേന്ദ്ര സർക്കാർ
ന്യൂഡല്‍ഹി: രാജ്യത്തെ പ്രധാനപ്പെട്ട 2500 പട്ടണങ്ങളില്‍ സൗജന്യവൈഫൈ സംവിധാനം ഒരുക്കുമെന്ന് കേന്ദ്ര സർക്കാർ. ഇതിനായി 7000 കോടി രൂപ മാറ്റി വയ്ക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ബിഎസ്എന്‍എലാണ് പട്ടണങ്ങളില്‍ അതിവേഗ വൈഫൈ സംവിധാനം പ്രാബല്യത്തില്‍ വരുത്തുന്നത്.
നിശ്ചിത കാലയളവിൽ മാത്രമായിരിക്കും അതിവേഗ വൈഫൈ ഉപഭോക്താവിന് സൗജന്യമായി ലഭ്യമാകുന്നത്. അതിനുശേഷം ചെറിയ തുക ഇവരില്‍ നിന്നും ഈടാക്കാനും സര്‍കാര്‍ ലക്ഷ്യമിടുന്നു. വിമാനത്താവളങ്ങളിലും മറ്റും നല്‍കുന്ന വൈഫൈയ്ക്ക് സമാനമായ സംവിധാനമാണ് പട്ടണങ്ങളിലും ലഭ്യമാക്കാന്‍ കേന്ദ്ര സര്‍കാര്‍ ആലോചിക്കുന്നത്.
അടുത്ത സാമ്പത്തികവര്‍ഷത്തോടു കൂടി ഗ്രാമങ്ങളിലെ എല്ലാ മൊബൈല്‍ ഉപഭോക്താക്കള്‍ക്കും വൈഫൈയുടെ സേവനം ലഭ്യമാകും. മോഡി സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ എന്ന സ്വപ്‌നപദ്ധതിയുടെ ഭാഗമായിട്ടാണ് സൗജന്യവൈഫൈ സംവിധാനമൊരുക്കാനൊരുങ്ങുന്നത്.
കൊല്‍ക്കത്ത, ചെന്നൈ, ലക്‌നൗ, ഡെറാഡുണ്‍, ഹൈദരാബാദ്, വാരണാസി, ഭോപാല്‍, ജയ്പൂര്‍, പാറ്റ്‌ന, ഇന്‍ഡോര്‍, ചണ്ഡിഗഡ്, ലുധിയാന തുടങ്ങി രാജ്യത്തിലെ പ്രമുഖപട്ടണങ്ങളിലായിരിക്കും ആദ്യം സൗജന്യവൈഫൈ സംവിധാനം ഏര്‍പ്പെടുത്തുക.