നാദാപുരത്ത് ഡിവൈഎഫ്‌ഐ പ്രവർത്തകൻ കുത്തേറ്റു മരിച്ചു
കോഴിക്കോട്: കോഴിക്കോട് നാദാപുരം തൂണേരിയില്‍ നടന്ന സംഘര്‍ഷത്തില്‍ യുവാവ് കുത്തേറ്റു മരിച്ചു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ ഷിബിന്‍ (19) ആണ് മരിച്ചത്. അക്രമത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേര്‍ അറസ്റ്റിലായിട്ടുണ്ട്. ഷിബിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച വടകര താലൂക്കില്‍ സിപിഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. അക്രമത്തിന് പിന്നില്‍ മുസ്ലീം ലീഗാണെന്നാണ് സിപിഎം ആരോപണം.
ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കം അക്രമത്തില്‍ കലാശിക്കുകയും അക്രമികള്‍ ഷിബിനെ കുത്തുകയുമായിരുന്നു. ഇതിനിടയില്‍ കാറില്‍ രക്ഷപെടാന്‍ ശ്രമിച്ച അക്രമികള്‍ പോലീസ് പിടികൂടുകയായിരുന്നു.
അഞ്ചുപേര്‍ അറസ്റ്റിലായെങ്കിലും പ്രധാനപ്രതിയെ പിടിക്കാനായിട്ടില്ലെന്നാണ് വിവരം. ഇയാള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. ഗുണ്ടാ ലിസ്റ്റില്‍ പെട്ടിട്ടുള്ള ലീഗ് പ്രവര്‍ത്തകനാണ് ഇയാളെന്നാണ് പോലീസ് നല്‍കുന്ന വിവരം. പല കാരണങ്ങള്‍ കൊണ്ട് ഏതാനും ദിവസങ്ങളായി ഈ മേഖലയില്‍ സിപിഎം ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ നേരിയ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നുണ്ടായിരുന്നു.