‘ശുംഭന്‍മാര്‍’ പ്രയോഗത്തിന് മാപ്പു പറയില്ലെന്ന ജയരാജന്റെ നിലപാടിനോട് സുപ്രീം കോടതിക്ക് അതൃപ്തി
ന്യൂഡല്‍ഹി: ‘ശുംഭന്‍മാര്‍’ പ്രയോഗത്തിന് മാപ്പു പറയില്ലെന്ന സി.പി.എം നേതാവ് എം.വി ജയരാജന്റെ നിലപാടിനോട് സുപ്രീം കോടതിക്ക് അതൃപ്തി. കോടതിയലക്ഷ്യക്കേസില്‍ ഹൈക്കോടതി വിധിച്ച ആറു മാസത്തെ തടവും 2000 രൂപ പിഴയും ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയുടെ വാദത്തിനിടയിലാണ് താൻ മാപ്പുപറയാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ജയരാജന്‍ വ്യക്തമാക്കിയത്.
പാതയോരത്തെ പൊതുയോഗങ്ങളുംമറ്റും നിരോധിച്ച ഹൈക്കോടതിവിധിക്കെതിരെ 2011 ജൂണ്‍ 26-ന് നടത്തിയ പ്രതിഷേധ യോഗത്തിനിടെയാണ് ജയരാജന്‍റെ വിവാദ പരാമര്‍ശം. ശുംഭന്‍ എന്ന വാക്കിന് തങ്കള്‍ വിശ്വസിക്കുന്ന അര്‍ത്ഥമുണ്ടെന്ന വാദം നിലനില്‍ക്കെ, മറ്റ് മാനങ്ങളും ഉണ്ടായ സാഹചര്യത്തില്‍ മാപ്പുപറയാന്‍ തയ്യാറാണോയെന്ന് കോടതി ചോദിച്ചു. മാപ്പു പറയില്ലെന്ന നിലപാട് ഒരുരീതിയിലും ഗുണം ചെയ്യില്ലെന്നും കോടതി മുന്നറിയിപ്പ് നല്‍കി. ഹൈക്കോടതിയുടെ മുന്നിലെ കക്ഷിക്കാരനായിരുന്ന തന്നെ പുഴുവായും വിഷം തുപ്പുന്ന സര്‍പ്പമായും വിധിയില്‍ ചിത്രീകരിച്ചത് നിര്‍ഭാഗ്യകരമാണെന്നും ജയരാജന്‍ ചൂണ്ടിക്കാട്ടി.
2011 ജൂണ്‍ 26-നാണ് ജഡ്ജിമാര്‍ക്കെതിരെ പ്രസംഗിച്ചതിന് ജയരാജനെതിരെ ഹൈക്കോടതി കോടതിയലക്ഷ്യത്തിനുള്ള കുറ്റം ചുമത്തിയത്. ഇത് ചോദ്യംചെയ്ത് സുപ്രീം കോടതിയില്‍ വന്നുവെങ്കിലും ഹര്‍ജി തള്ളി. തുടര്‍ന്ന് ഹൈക്കോടതി അക്കൊല്ലം നവംബര്‍ എട്ടിന് ആറുമാസത്തെ തടവിനും പിഴയ്ക്കും ജയരാജനെ ശിക്ഷിച്ചിരുന്നു. ഏഴുദിവസം ജയിൽ വാസത്തിന് ശേഷം ജയരാജന്‍ സുപ്രീം കോടതിയെ സമീപിച്ചു.