ബിജു രമേശിന്റെ വീട്ടില്‍ ബ്ലാക്ക്‌മെയിലിംഗ് കേസ് പ്രതി ബിന്ധ്യാ തോമസ് എത്തി
തിരുവനന്തപുരം: ബിജു രമേശിന്റെ വീട്ടില്‍ ബ്ലാക്ക്‌മെയിലിംഗ് കേസ് പ്രതി ബിന്ധ്യാ തോമസ് എത്തി. ചൊവ്വാഴ്ച വൈകിട്ട് അഞ്ചുമണിയോടുകൂടിയാണ് മാധ്യമങ്ങളുടെ സാന്നിദ്ധ്യത്തിൽ ബിന്ധ്യ ബിജുവിന്റെ തിരുവനന്തപുരത്തെ വീട്ടിലെത്തിയത്. മുന്‍കൂട്ടി അറിയിച്ചശേഷം കൂടിക്കാഴ്‌ചയ്‌ക്ക് എത്തിയ ബിന്ധ്യയെ കാണാന്‍ ബിജു രമേശ് തയ്യാറായില്ല.വീടിനുള്ളില്‍ കയറിയ ബിന്ധ്യാസ് അല്‍പസമയത്തിനുള്ളില്‍ തന്നെ മടങ്ങി. അനുമതി നല്‍കിയത് അനുസരിച്ചാണ് എത്തിയതെന്ന് ബിന്ധ്യാസ് മാധ്യമങ്ങളോട് പറഞ്ഞു.
എന്നാല്‍, വിവാദ കേസിലെ പ്രതിയാണ് വീട്ടിലെത്തിയതെന്ന് അറിഞ്ഞതോടെ അവരെ മടക്കി അയച്ചെന്ന് ബിജു മാധ്യമങ്ങളെ അറിയിച്ചു. കാണണമെന്ന് പറഞ്ഞ് അവര്‍ തനിക്ക് എസ്എംഎസ് അയച്ചിരുന്നു. താന്‍ വിളിച്ചിട്ടല്ല ബിന്ധ്യ വന്നതെന്നും, പി. സി ജോര്‍ജാണ് തന്റെ വീട്ടിലേയ്‌ക്ക് ബിന്ധ്യാസിനെ അയച്ചതെന്ന് സംശയിക്കുന്നതായും. കെ.എം മാണിയെ രക്ഷിക്കാനായി തന്നെ കള്ളക്കേസില്‍ കുടുക്കുകയാണ് ജോര്‍ജിന്റെ ലക്ഷ്യംമെന്നും ബിജു രമേശ് പറഞ്ഞു.
അതേ സമയം, ബിജു രമേശിനെ കാണാന്‍ താന്‍ സ്വമേധയാ ചെന്നതാണെന്നും മാണിയ്‌ക്കെതിരായ ചില വിവരങ്ങള്‍ അറിയിക്കുകയായിരുന്നു തന്റെ ലക്ഷ്യമെന്നും ബിന്ധ്യാസ് പറഞ്ഞു. പി.സി ജോര്‍ജിനെ തനിക്ക് വ്യക്‌തിപരമായി അറിയില്ല. പത്രങ്ങളിലൂടെയും ചാനലുകളിലൂടെയും അല്ലാതെ താന്‍ അദ്ദേഹത്തെ കണ്ടിട്ടുപോലും ഇല്ലെന്നും ബിന്ധ്യാസ് വ്യക്‌തമാക്കി.
പ്രമുഖരായ രാഷ്ട്രീയ സിനിമാ പ്രവര്‍ത്തകരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടശേഷം അവ ഒളി ക്യാമറവെച്ച് ചിത്രീകരിക്കുകയും തുടര്‍ന്ന് ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്ത കേസില്‍ പോലീസ് പിടികൂടിയ ബിന്ധ്യ അടുത്തിടെയാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്.