ബാര്‍കോഴ വെളിപ്പെടുത്തൽ യുഡിഎഫ് യോഗം വിളിക്കണമെന്ന് ജോണി നെല്ലൂര്‍
തിരുവനന്തപുരം: ബാര്‍കോഴയെ അനുബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് യോഗം വിളിക്കണമെന്ന് കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ചെയര്‍മാന്‍ ജോണി നെല്ലൂര്‍. ബാലകൃഷ്ണപിള്ള നടത്തിയത് മുന്നണി മര്യാദയുടെ ലംഘനമാണെന്നും. കൂടാതെ ബിജു രമേശിനെതിരെ ഐടി ആക്ട് പ്രകാരം കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബാലകൃഷ്ണപിള്ളയുമായും പിസി ജോര്‍ജുമായുള്ള ഫോണ്‍ സംഭാഷണം ബിജു രമേശ് പുറത്ത് വിട്ടതോടെ യുഡിഎഫിൽ വിവാദങ്ങള്‍ തലപൊക്കിയിരുന്നു. മുന്നണിയില്‍ ഒരിക്കലും ഉണ്ടാകാത്ത കാര്യങ്ങളാണ് ബാര്‍ കോഴയെ അനുബന്ധിച്ച് നടക്കുന്നതെന്നും. ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് യോഗം വിളിക്കാന്‍ യുഡിഎഫ് കണ്‍വീനറിനോട് ആവശ്യപ്പെട്ടുവെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.
അതേസമയം ബാര്‍ കോഴക്കേസിലെ നിര്‍ണ്ണായക തെളിവുകള്‍ ബിജു രമേശ് ചൊവ്വാഴിച്ച വിജിലന്‍സിന് കൈമാറും. കെ എം മാണിക്ക് പണം കൈമാറിയതുമായി ബന്ധപ്പെട്ട് ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ യോഗത്തില്‍ ബാറുടമകള്‍ നടത്തിയ വെളിപ്പെടുത്തലുകളുടെ ശബ്‍ദരേഖയാണ് കൈമാറുന്നത്.