ബാര്‍ കേസുമായി ബന്ധപ്പെട്ട് ബാലകൃഷ്ണപിള്ള തന്നോടൊന്നും പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ബാര്‍ കോഴ കേസുമായി ബന്ധപ്പെട്ട് മന്ത്രി മാണിക്കെതിരെ ബാലകൃഷ്ണപിള്ള തന്നോടൊന്നും പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ബാര്‍കേസ് വിവാദമുണ്ടായതിന് ശേഷം പിള്ളയെ നേരില്‍ കണ്ടിട്ടില്ലെന്നും. ആകെ കണ്ടത് പെരുന്നയിലെ എന്‍.എസ്.എസ് സമ്മേളനത്തിന്റെ വേദിയിൽ വെച്ചാണെന്നും. അന്ന് ഒന്നും സംസാരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സര്‍ക്കാറിനെ അസ്ഥിരപ്പെടുത്താന്‍ ആരു ശ്രമിച്ചാലും നടക്കില്ല. സര്‍ക്കാറിന് ജനങ്ങളുടെ പൂര്‍ണ പിന്തുണയുണ്ടെന്നും. അതിന്റെ തെളിവാണ് ഉപതിരഞ്ഞെടുപ്പുകളില്‍ നേടിയ വിജയം. എന്തൊക്കെ ആരോപണങ്ങളും ആക്ഷേപങ്ങളും ഉണ്ടായാലും ജനപിന്തുണ മാത്രം മതി സര്‍ക്കാറിന് മുന്നോട്ട് പോകാനെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ബിജു രമേശുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ കെ.എം മാണി കോഴ വാങ്ങിയ കാര്യം ഉമ്മന്‍ചാണ്ടിയോട് പറഞ്ഞിരുന്നതായി ബാലകൃഷ്ണപിള്ള വെളിപ്പെടുത്തിയിരുന്നു. ഇതിനെകുറിച്ച് പ്രതികരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.
അതേസമയം, പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നതായി ബാലകൃഷ്ണപിള്ള കൊല്ലത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കെ.ബി ഗണേഷ്കുമാറിനൊപ്പം ക്ളിഫ് ഹൗസില്‍ വെച്ചാണ് ഉമ്മന്‍ചാണ്ടിയോട് ഇക്കാര്യം പറഞ്ഞത്. ബിജു രമേശ് ആരോപണം ഉന്നയിക്കുന്നതിന് മുമ്പായിരുന്നു ഇതെന്നും. മാണിയുടെ കാര്യം പറഞ്ഞില്ല എന്ന് പരുമല പള്ളിയില്‍ പോയി സത്യം ചെയ്യാന്‍ ഉമ്മന്‍ചാണ്ടി തയാറുണ്ടോ എന്നും ബാലകൃഷ്ണപിള്ള ചോദിച്ചു.