മുസ്‌ളീം സഹപ്രവര്‍ത്തകയെ ക്രിസ്‌തുമതപരിവര്‍ത്തനത്തിന് പ്രേരിപ്പിച്ചതിന് ആരോഗ്യ പ്രവര്‍ത്തകയെ സസ്പെന്റ് ചെയ്തു
ലണ്ടന്‍: സഹപ്രവര്‍ത്തകയായ മുസ്‌ളീം യുവതിയെ ക്രിസ്‌തുമതത്തിലേക്ക് പരിവര്‍ത്തനത്തിന് പ്രേരിപ്പിച്ചു എന്ന ആരോപണത്തില്‍ ആരോഗ്യ പ്രവര്‍ത്തകയെ സസ്പെന്റ് ചെയ്തു. ബ്രിട്ടണിലെ ദേശീയാരോഗ്യ സേവന വിഭാഗത്തിലെ ജീവനക്കാരി വിക്‌ടോറിയ വാസ്‌റ്റിനിയെയാണ് അധികൃതര്‍ സസ്‌പെന്റ് ചെയ്‌തത്. കൂടെ ജോലി ചെയ്യുന്ന എന്യ നവാസാണ് തന്നെ മതപരമായി സ്വാധീനിക്കാന്‍ ശ്രമിച്ചു എന്ന് കാണിച്ച് പരാതി നല്‍കിയ.
സഹപ്രവര്‍ത്തകയ്‌ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക, മതപരമായി സ്വാധീനം ചെലുത്താന്‍ ശ്രമിക്കുക, മത പരിവര്‍ത്തനത്തിന് പ്രേരിപ്പിക്കുന്ന പുസ്‌തകങ്ങള്‍ നല്‍കി തുടങ്ങി അനേകം ആരോപണങ്ങള്‍ വരുന്ന എട്ടു പേജുള്ള പരാതിയാണ് നല്‍കിയത്.
സ്‌ഥിരം മതകാര്യങ്ങള്‍ പറയുന്നതിനാല്‍ നേരത്തെ മാനേജര്‍മാര്‍ ഇവര്‍ക്ക് പലപ്പോഴും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. താന്‍ വീണ്ടും ജനിച്ച ക്രിസ്‌ത്യാനിയാണെന്ന് സദാ വിക്‌ടോറിയ പറയാറുണ്ട്. 2012 മുതൽ കൂട്ടുകാരികളായിരുന്ന എന്യ നവാസ് വിക്‌ടോറിയയുടെ സ്വന്തം വിശ്വാസങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുമായിരുന്നു. ഇതിനിടയിൽ പള്ളിയുടെ പ്രചരണത്തിന് വിക്‌ടോറിയ നവാസിനെ ക്ഷണിച്ചിരുന്നു.
പിന്നിട് ഒരിക്കൽ താൻ നവാസിനായി പ്രാർത്ഥന നടത്തിയിട്ടുണ്ട്. ഇതിന് പിന്നാലെ ഇസ്‌ളാമിക പെണ്‍കുട്ടി ക്രിസ്‌തീയ വിശ്വാസത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നത് വിഷയമാകുന്ന പുസ്‌തകം നല്‍കുകയും ചെയ്‌തു. ഇക്കാര്യങ്ങളെ മത സ്വാധീനമായി വിലയിരുത്തുന്നത് എങ്ങനെയെന്ന് വിക്ടോറിയ ചോദിക്കുന്നു.
മത കാര്യങ്ങള്‍ സംസാരിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്‌തെന്ന് വെച്ച് തന്നെ മതഭ്രാന്തിയായി മുദ്രകുത്തിയുള്ള നടപടി അനീതിയാണെന്നും അവര്‍ വ്യക്‌തമാക്കി.
സഹപ്രവര്‍ത്തക തനിക്കെതിരേ പരാതി നല്‍കിയെന്ന് കേട്ടപ്പോള്‍ ഞെട്ടിപ്പോയെന്നും മുമ്പും ഇക്കാര്യത്തില്‍ മറ്റുള്ളവര്‍ തന്നെ സമ്മര്‍ദ്ദമുണ്ടാക്കുന്നതായി നവാസ് മുമ്പ് പറഞ്ഞിട്ടുണ്ടെന്നും വാസ്‌റ്റിനി പറഞ്ഞു. 2013 ജൂണിലാണ് നവാസ് പരാതി നല്‍കിയത്. തന്നെ പുറത്താക്കിയ എന്‍എച്ച്‌എസ് ട്രസ്‌റ്റിനെതിരേ നിയമനടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് വിക്ടോറിയ ഇപ്പോള്‍.