കോണ്‍ഗ്രസില്‍ നിന്നും ബിജെപിയില്‍ നിന്നും പണം വാങ്ങി വോട്ട് ആം ആദ്മിക്ക് നൽകണമെന്ന് കെജ്‌രിവാൾ
ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ നിന്നും ബിജെപിയില്‍ നിന്നും പണം വാങ്ങി വോട്ട് ആം ആദ്മിക്ക് നൽകണമെന്ന് വോട്ടർമാരോട് കെജ്‌രിവാളിന്റെ ആഹ്വാനം ചെയ്തു. ഇരുപാര്‍ട്ടികളുടെയും കയ്യിലുള്ളത് ജനങ്ങളെ വഞ്ചിച്ച് ഉണ്ടാക്കിയ പണമാണ്. അത് വാങ്ങി വോട്ട് ആം ആദ്മി പാര്‍ട്ടിക്ക് ചെയ്യണമെന്നും അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. വോട്ടിനായി ബി.ജെ.പിയും കോൺഗ്രസും പണം നൽകി സ്വാധീനിക്കുകയാണെന്ന ശക്തമായ ആരോപണമാണ് കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കേജ്‌രിവാൾ ഉന്നയിച്ചത്. പ്രസ്താവനക്കെതിരെ ബി.ജെ.പിയും കോൺഗ്രസും രംഗത്തെത്തിയിട്ടുണ്ട്.
തെരഞ്ഞെടുപ്പില്‍ 45 മുതല്‍ 50 സീറ്റുകള്‍ വരെ നേടി ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ എത്തുമെന്നും കെജ്‌രിവാള്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.
‘കോണ്‍ഗ്രസില്‍ നിന്നും ബിജെപിയില്‍ നിന്നും കൈക്കൂലി വാങ്ങാന്‍ താന്‍ നിങ്ങളോട് ആവശ്യപ്പെടുകയാണെന്നും. ജനങ്ങളില്‍ നിന്നും മോഷ്ടിച്ച പണം തന്നെയാണ് അവര്‍ നിങ്ങള്‍ക്ക് വോട്ടിന് വേണ്ടി തിരിച്ചു തരുന്നതെന്നും ബിജെപിയില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും പണം വാങ്ങി ആം ആദ്മിക്ക് വോട്ട് ചെയ്യണമെന്നും കെജ്‌രിവാള്‍ ആവശ്യപ്പെട്ടു
അതേസമയം, അഴിമതി വിരുദ്ധ നായകനാണെന്ന് സ്വയം വിശേഷിപ്പിക്കുന്ന കേജ്‌രിവാൾ കൈക്കൂലി വാങ്ങാൻ ജനങ്ങളെ പ്രേരിപ്പിക്കുകയാണെന്ന് ബി.ജെ.പി വക്താവ് പറഞ്ഞു. പ്രസ്താവന പിൻവലിച്ച് ജനങ്ങളോട് മാപ്പു പറയണമെന്നും പെരുമാറ്റ ചട്ടത്തിന്റെ ലംഘനത്തിന് തിരഞ്ഞെടുപ്പ് കമ്മിഷനിൽ പരാതി നൽകുമെന്നും കോൺഗ്രസ് നേതാവ് അജയ് മാക്കൻ പറഞ്ഞു. വോട്ട് ചെയ്ത ജനങ്ങളെ അവഹേളിക്കുന്നതിന് തുല്യമാണ് പ്രസ്താവനയെന്ന് ഷാസിയ ഇൽമി പ്രതികരിച്ചു.
നേരത്തേ, ബിജെപിയില്‍ ചേര്‍ന്ന കിരണ്‍ ബേദിക്കെതിരെ മത്സരിക്കാന്‍ തയ്യാറാണെന്ന് കെജ്‌രിവാള്‍ പ്രസ്താവിച്ചിരുന്നു.
ഫെബ്രുവരി ഏഴിനാണ് ഡല്‍ഹിയില്‍ വോട്ടെടുപ്പ്. ഫലം ഫെബ്രുവരി പത്തിന് പ്രഖ്യാപിക്കും.