ബീഹാറിൽ വര്‍ഗ്ഗീയ കലാപത്തില്‍ മൂന്ന് പേരെ ചുട്ടുകൊന്നു
ബീഹാറിലെ മുസാഫര്‍പൂര്‍ ജില്ലയില്‍ ഉണ്ടായ വര്‍ഗ്ഗീയ കലാപത്തില്‍ ന്യൂനപക്ഷ വിഭാഗത്തിലെ മൂന്ന് പേരെ ചുട്ടുകൊന്നു. സംഭവവുമായി ബന്ധപ്പെട്ട് പത്ത് പേര്‍ അറസ്റ്റിലായി. 25 കുടിലുകളാണ് അക്രമികൾ അഗ്നിക്കിരയാക്കിയത്. പൊള്ളലേറ്റ രണ്ട് പേരുടെ നില ഗുരുതരമാണ്. ന്യൂനപക്ഷ വിഭാഗത്തിലെ പെണ്‍കുട്ടിയുമായുള്ള പ്രണയത്തെ തുടര്‍ന്നുണ്ടായ വര്‍ഗ്ഗീയ കലാപമാണ് മറ്റ് മൂന്ന് പേരെ അഗ്നിക്കിരയാക്കാന്‍ കാരണമായത്.
പെണ്‍കുട്ടിയുമായി പ്രണയത്തിലായ ദളിത് യുവാവിന്റെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയതിനെ തുടര്‍ന്നുള്ള സംഭവമാണ് അക്രമത്തില്‍ കലാശിച്ചത്. 19 കാരന്‍ ഭരതേന്ദു കുമാറിന്റെ മൃതശരീരം ശരീരമാണ് കണ്ടെത്തിയത്. ഇതില്‍ ആരോപണ വിധേയനായ വിക്കി എന്നയാളുടെ വീടും അതിനു സമീപമുള്ള വീടുകളുമാണ് അക്രമാസക്തരായ ജനം തീയിട്ടത്.
സംഭവത്തെതുടര്‍ന്ന് പ്രദേശം പൊലീസ് വലയത്തിലാണ്. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നാണ് പൊലീസ് പറയുന്നത്. 400 പോലീസുകാരും 40 ഉന്നതോദ്യോഗസ്‌ഥരും സ്‌ഥലത്ത് തമ്പടിച്ചിട്ടുണ്ട്. പ്രദേശത്ത് നിരോധനാജ്‌ഞ പുറപ്പെടുവിച്ചിട്ടുണ്ട്.