ഡല്‍ഹി മുഖ്യമന്ത്രിയാകാന്‍ കെജ്‌രിവാളിനേക്കാള്‍ നല്ലത് കിരണ്‍ ബേദിയാണെന്നും രാംദേവ്
ഡല്‍ഹി: ഡല്‍ഹിയില്‍ നിയമസഭ തിരഞ്ഞെടുപ്പിൽ മുന്‍ ഐ പി എസ് ഉദ്യോഗസ്ഥ കിരണ്‍ ബേദിയെ അനുകൂലിച്ച് വിവാദ യോഗ ഗുരു ബാബ രാംദേവ്. എഎപി നേതാവ് അരവിന്ദ് കെജ്‌രിവാളിനേക്കാള്‍ ഡല്‍ഹി മുഖ്യമന്ത്രിയാകാന്‍ നല്ലത് കിരണ്‍ ബേദിയാണെന്നും. കെജ്‌രിവാളുമായി താരതമ്യം ചെയ്യുകയാണെങ്കില്‍ കിരണ്‍ ബേദിയാണ് മികച്ചതെന്നും രാംദേവ് അഭിപ്രായപ്പെട്ടു.
കൂടാതെ കിരണ്‍ബേദി ഡല്‍ഹിയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കെജ്‌രിവാളിനെതിരെ മത്സരിക്കുന്നതിനെ അദ്ദേഹം സ്വാഗതം ചെയ്തു. പ്രമുഖ ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രാംദേവ് കിരണ്‍ബേദിക്ക് അനുകൂലമായ നിലപാട് അറിയിച്ചത്. കിരണ്‍ ബേദി ഡല്‍ഹിയില്‍ ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായേക്കുമെന്ന റിപോര്‍ട്ടുകള്‍ക്കിടയാണ് രാം ദേവിന്റെ പ്രസ്താവന.
മുൻ ഐപിഎസ് ഓഫീസറായ കിരണ്‍ ബേദിക്ക് മുഖ്യമന്ത്രിയാകാനുള്ള എല്ലാ യോഗ്യതയുമുണ്ട്. വ്യക്തമായ കാഴ്ചപ്പാടും അതിനുള്ള ശക്തിയുമുള്ള വ്യക്തിയാണ് അവരെന്നും. കെജ്‌രിവാളിനെ താന്‍ ഒരിക്കല്‍ അദ്ദേഹത്തിന് അനുഗ്രഹം കൊടുത്തതാണെന്നും അതുകൊണ്ടുതന്നെ അദ്ദേഹത്തിനെതിരെ ഒന്നും പറയില്ലെന്നും രാംദേവ് പറഞ്ഞു.
അതേസമയം അണ്ണാ ഹസാരയ്‌ക്കൊപ്പം അഴിമതി വിരുദ്ധ സമരത്തില്‍ പങ്കെടുത്ത കിരണ്‍ ബേദി അവസരത്തിനൊത്ത് ബിജെപിയിലേക്ക് മാറിയതല്ലേ എന്ന അവതാരകന്റെ ചോദ്യത്തിന് രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിച്ചവരാണ് അവരെന്ന മറുപടിയാണ് നല്‍കിയത്. ഡല്‍ഹിയിലും മോദി സര്‍ക്കാര്‍ തന്നെ അധികാരത്തില്‍ എത്തിയാലെ എന്തെങ്കിലും നേട്ടമുണ്ടാകൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.