ഐസിസിന്റെ സംഘത്തില്‍ ചേരുന്നതിനായി ഇറാഖിലേക്ക് കടക്കാൻ ശ്രമിച്ച എഞ്ചിനീയറെ പൊലീസ് അറസ്റ്റ് ചെയ്തു
ഹൈദരാബാദ്: ഐസിസിൽ ചേരുന്നതിനായി ഇറാഖിലേക്ക് കടക്കാൻ ശ്രമിച്ച എഞ്ചിനീയറെ ഹൈദരാബാദില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്തു. യു.എസില്‍ നിന്ന് പഠനം കഴിഞ്ഞ് മടങ്ങിയെത്തിയ അസിഫ് നഗര്‍ സ്വദേശി സല്‍മാന്‍ മൊയ്‌നുദ്ദീനെ (32) ആണ് കഴിഞ്ഞ ദിവസം തെലുങ്കാന പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഐസിസിന്റെ സംഘത്തില്‍ ചേരുന്നതിനാണ് തന്റെ യാത്രയെന്ന് ഇയാള്‍ പോലീസിനോടു സമ്മതിച്ചു. ദുബായിലേക്കു പുറപ്പെടുന്നതിന് ഹൈദരാബാദ് വിമാനത്താവളത്തില്‍ എത്തിയ സല്‍മാനെ അധികൃതര്‍ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു.
ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദ സംഘത്തില്‍ ചേരുന്നതിനാണ് തന്റെ യാത്രയെന്ന് ഇയാള്‍ പോലീസിനോടു സമ്മതിച്ചു. ദുബായിലെത്തി ബ്രിട്ടീഷ് സ്വദേശിനിയായ തന്റെ കാമുകി നിക്കി ജോസഫിനെയും കൂട്ടി ഐസിസിൽ ചേരാനായിരുന്നു ഇയാളുടെ പദ്ധതി. സോഷ്യം മീഡിയകളില്‍ ഇദ്ദേഹം നടത്തിയ ഐസിസ് അനുകൂല പോസ്റ്റുകള്‍ ശ്രദ്ധയില്‍പെട്ട പൊലീസ് ഇയാളെ കുറച്ചുനാളായി നിരീക്ഷിച്ചുവരികയായിരുന്നു. യു എസിലെ ഹൂസ്റ്റണില്‍ നിന്നു സയന്‍സില്‍ മാസ്റ്റര്‍ ഡിഗ്രിയെടുത്തിട്ടുള്ള സല്‍മാന്‍ വിവാഹിതനുമാണ്.
യു.കെ സ്വദേശിയായ ഒരു ഡോക്ടറുടെ ഭാര്യയാണ് നിക്കി ജോസഫ്. അടുത്ത കാലത്ത് ഇവര്‍ സല്‍മാന്റെ പ്രേരണയാല്‍ ഇസ്ലാം മതം സ്വീകരിച്ച് ആയിഷ എന്ന പേര്‍ സ്വീകരിച്ചിരുന്നു. ഇയാളെ ചോദ്യം ചെയ്യുന്നതിനായി ഐബി, റോ എന്നീ അന്വേഷണ സംഘടനകളില്‍ നിന്ന് ഉദ്യോഗസ്ഥര്‍ എത്തും.