അഴിമതിക്കെതിരെ പ്രസംഗിക്കുന്ന മലയാളി സ്വന്തം കാര്യംവരുമ്പോള്‍ അഴിമതിക്ക് കൂട്ടുനില്‍ക്കുന്നു; മലയാളികള്‍ ഇരട്ടവ്യക്തിത്വമുള്ളവരെന്ന് ഋഷിരാജ് സിങ്

single-img
6 January 2015

rishiസിനിമയില്‍ അഴിമതിക്കെതിരെ പ്രതികരിക്കുന്ന നായകനെ കണ്ട് മലയാളി കൈയടിക്കും. അഴിമതിക്കെതിരെ പ്രസംഗിക്കുകയും ചെയ്യും. പക്ഷേ സ്വന്തം കാര്യം നേടിയെടുക്കാന്‍ സര്‍ക്കാര്‍ ഓഫിസില്‍ കൈക്കൂലി കൊടുക്കുന്നയാളുമാണ് മലയാളിയെന്ന് വൈദ്യുതി ചീഫ് വിജിലന്‍സ് ഓഫിസര്‍ ഋഷിരാജ് സിങ് പറയുന്നു. സൂര്യാ ഫെസ്റ്റിവലിന്റെ ഭാഗമായി വൈ.എം.സി.എ ഹാളില്‍ നടക്കുന്ന പ്രസംഗമേളയില്‍ സംസാരിക്കുകവേയാണ് ഇരട്ടവ്യക്തിത്വമുള്ളവരാണ് മലയാളികളെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടത്.

കിട്ടിയ ജോലി കഴിവനുസരിച്ച് നന്നായി ചെയ്യണമെന്നാണ് തന്റെ സിദ്ധാന്തം. ശമ്പളമല്ലാതെ നയാപൈസ വാങ്ങിയിട്ടില്ല. ഇന്ത്യയില്‍ ഐ.എ.എസ്, ഐ.പി.എസുകാര്‍ക്ക് ലഭിക്കുന്നത് പ്രധാനമന്ത്രിയേക്കാള്‍ ഏതാനും ആയിരം രൂപ മാത്രം കുറവാണ്. പ്രധാനമന്ത്രിക്ക് ഒരു ലക്ഷം ലഭിക്കുമ്പോള്‍ ഏറ്റവും മുതിര്‍ന്ന ഐ.എ.എസ് ഓഫിസറായ കാബിനറ്റ് സെക്രട്ടറിക്ക് 90,000 ലഭിക്കുന്നുണ്ട്. പ്രത്യേക രീതിയില്‍ ജോലിചെയ്യുന്നതിനാല്‍ പലയിടത്തേക്കും സ്ഥലംമാറ്റമുണ്ടായി. അതുകൊണ്ട് ബുദ്ധിമുട്ടുകളുണ്ടാവും. ഒന്നും ചെയ്യാതെ പലയിടത്തും ഇരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
വൈദ്യുതി ബോര്‍ഡില്‍ മോഷണം പിടിച്ചപ്പോള്‍ ദിവസം 50 ലക്ഷംരൂപ അധികം വരുമാനമുണ്ടായി. അതേസമയം മാലപൊട്ടിച്ചും മോഷണം നടത്തിയും ജയിലില്‍ കിടക്കുന്നതില്‍ 70 ശതമാനംപേരും ഭക്ഷണവും പാര്‍പ്പിടവും ഇല്ലാത്ത പാവങ്ങളാണ്. പട്ടിണികൊണ്ട് മോഷണം നടത്തുന്നവരാണധികവും. അതേസമയം 2013ല്‍ മോഷണം പോയത് 400 കോടിരൂപയാണ്. പൊലീസ് കണ്ടെടുത്തതാകട്ടെ 40 കോടി മാത്രം. സി.ബി.ഐയെപ്പോലെയല്ല പൊലീസുകാര്‍. ഒരു സി.ബി.ഐ ഉദ്യോഗസ്ഥന്‍ വര്‍ഷം അന്വേഷിക്കുന്നത് രണ്ടുകേസ് മാത്രമാണ്. പൊലീസുകാരുടെ സ്ഥിതി അതല്ല. അതുകൊണ്ടാണ് പലകേസുകളും തെളിയിക്കാന്‍ കഴിയാത്തതെന്നും അദ്ദേഹം പറഞ്ഞു.