മകന്‍റെ വേർപാടിൽ പകച്ചുനിന്ന ഇന്ത്യന്‍ ദമ്പതിമാർക്ക് ദുബായ് ആശുപത്രിയുടെ വക 185,000 ദിര്‍ഹത്തിന്റെ ബില്ല്
ദുബൈ: മകന്‍റെ വേർപാടിൽ പകച്ചുനിന്ന ഇന്ത്യന്‍ ദമ്പതിമാർക്ക് ദുബായ് ലത്തീഫ ആശുപത്രിയുടെ വക 185,000 ദിര്‍ഹത്തിന്റെ ബില്ല്. മുംബൈ സ്വദേശികളായ പങ്കജ് ഷിന്‍ഡെയ്ക്കും ഭാര്യ സംഗീതയ്ക്കുമാണ് ഈ ദുരവസ്ഥ അനുഭവിക്കേണ്ടിവന്നത്.
കഴിഞ്ഞ നവംബര്‍ 26നാണ് സംഗീതയുടെ രണ്ടാമത്തെ മകന്‍ ജനിച്ച് നാല്‍പ്പത്തിയെട്ടാം ദിവസത്തിൽ മരണത്തിന് കീഴടങ്ങിയത്. ജനിച്ചപ്പോൾ മുതൽ ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ കുട്ടിയ്ക്ക് മാതാപിതാക്കൾ വിദഗ്ദ്ധ ചികില്‍സ ലഭ്യമാക്കിയിരുന്നു. എന്നാല്‍ ചികില്‍സയ്ക്കിടെ കുട്ടി മരണപ്പെടുകയായിരുന്നു. ഇത്രയും തുക അടയ്ക്കാൻ നിർവ്വാഹമില്ലായിരുന്ന പങ്കജ് കുട്ടിയുടെ മൃതദേഹം വിട്ടുകിട്ടുന്നതിനായി ആശുപത്രി അധികൃതർക്ക് ഗ്യാരണ്ടി ചെക്ക് നല്‍കുകയായിരുന്നു. ജബേല്‍ അലിയിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ് പങ്കജ്.
ഇദ്ദേഹത്തിന് ആശുപത്രിയുടെ ബില്‍ അടയ്ക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടി വരും. മാസം ആയിരം ദിര്‍ഹം വീതം തവണയായി അടയ്ച്ചാൽ പോലും മുഴുവന്‍ തുക അടച്ചുതീരാന്‍ 15 വര്‍ഷമെടുക്കുമെന്നും പങ്കജ് ഷിന്‍ഡെ പറഞ്ഞു.