എബോള നല്‍കിയ ഭീതി ഇപ്പോഴും അവസാനിക്കുന്നില്ല, ജീവന്‍ നഷ്ടമായത് 7989 പേര്‍ക്ക്
3 January 2015
മരുന്ന് പരീക്ഷണം വിജയിച്ചെന്ന് ചൈന അവകാശവാദം ഉന്നയിക്കുമ്പോഴും ലോകം ഇപ്പോഴും എബോളയുടെ ഭീതിയില്‍ തന്നെ. എബോള രോഗം ബാധിച്ചവരുടെ എണ്ണം 20,000 കടന്നതായി ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. രോഗബാധയെ തുടര്‍ന്ന് ഇതുവരെ 7,989 പേര്‍ മരിച്ചതായും സംഘടന അറിയിച്ചു. ജനുവരി രണ്ടിനാണ് സംഘടന 2014ലെ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. രോഗം പകരുന്നത് തടയാന്‍ സ്വീകരിച്ച നടപടികള്‍ പലതും ഫലപ്രാപ്തിയില്‍ എത്താത്തതാണ് മരണസഖ്യ ഇത്രയും ഉയരാന്‍ കാരണമെന്നും വിലയിരുത്തപ്പെടുന്നു.
പശ്ചിമാഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നാണ് എബോള രോഗം മറ്റു രാജ്യങ്ങളിലേയ്ക്കും പടര്‍ന്നു പിടിച്ചത്. ലൈബീരിയ, ഗ്വിനിയ, സിറാലിയോണ്‍ തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളാണ് എബോളരോഗ ഭീതിയില്‍ അകപ്പെട്ടത്. ഇതില്‍ സിറാലിയോണില്‍ 9,633 പേരില്‍ രോഗബാധ സ്ഥിരീകരിച്ചു, 2,827 പേര്‍ മരണത്തിനു കീഴടങ്ങി. ലൈബീരിയയില്‍ 3,423 പേരും മരിച്ചു എന്നാണ് റിപ്പോര്‍ട്ട്.
1976ല്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് കോംഗോയിലുള്ള എബോള നദിക്കരയില്‍ താമസിച്ചിരുന്നവരിലാണ് ആദ്യമായി രോഗം കണ്ടത്. അതിനു ശേഷം കഴിഞ്ഞ വര്‍ഷമാണ് എബോള സ്ഥിരീകരിച്ചത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് എബോളയുമായി ബന്ധപ്പെട്ടുള്ള മരുന്ന് പരീക്ഷണം വിജയിച്ചെന്ന് അവകാശപ്പെട്ട് ചൈന രംഗത്തെത്തിയത്.