അതിര്‍ത്തിയില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍; ആറ് പേര്‍ക്ക് പരിക്ക്
കശ്മീര്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്റെ ഭാഗത്ത് നിന്നു രൂക്ഷമായ ഷെല്ലാക്രമണം. ആക്രമണത്തിൽ ആറ് ഇന്ത്യന്‍ ഗ്രാമീണര്‍ക്ക് പരുക്കേറ്റു. ഇതില്‍ രണ്ടു പേരുടെ നില അതീവ ഗുരുതരമാണ്. ജമ്മു കശ്മീരിലെ സാംബ, കത്‌വ ജില്ലകളിലാണ് ആക്രമണം. ഗ്രാമീണര്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നു മാറി താമസിക്കാന്‍ തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
വെള്ളിയാഴ്ച രാത്രി 9.30 ഓടെ രാംഗഡില്‍ പാകിസ്താന്‍ പ്രകോപനമില്ലാതെ വെടിവെക്കുകയായിരുന്നു. മോര്‍ട്ടാര്‍ ഷെല്ലുകളുപയോഗിച്ചും മറ്റും കനത്ത വെടിവെപ്പായിരുന്നു നടന്നത്.
ഇന്ത്യന്‍ സേന തിരിച്ചടിച്ചതോടെ ഇരുഭാഗവും തമ്മില്‍ ശക്തമായ വെടിവെപ്പുണ്ടായി. രാംഗഡ്, ഹിരാനഗര്‍, സാംബ സെക്ടറുകളിലാണ് ഏറ്റുമുട്ടലുണ്ടായത്.
വെടിവെയ്പ്പ് പാക്കിസ്ഥാന്‍ ഇന്നു പുലര്‍ച്ചയോടെയാണ് അവസാനിപ്പിച്ചത്. ഇതിന് ഇന്ത്യ ശക്തമായ മറുപടിയും നല്‍കിയിരുന്നു. ഇന്ത്യയുടെ പ്രത്യാക്രമണത്തില്‍ 5 പാക്ക് റേഞ്ചഴ്‌സ് കൊല്ലപ്പെട്ടു. പാക്കിസ്ഥാന്റെ ആക്രമണങ്ങള്‍ക്ക് തക്ക മറുപടി കൊടുക്കാന്‍ ബിഎസ്എഫിനോടു കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ഇന്ത്യന്‍ തിരിച്ചടി.