ഘര്‍ വാപസിയില്‍ വിവാദം അടങ്ങുന്നില്ല, അയോധ്യയില്‍ 3000 ത്തോളം മുസ്ലീങ്ങളെ മതപരിവർത്തനം നടത്താന്‍ വിഎച്ച്പി ഒരുങ്ങുന്നു
അയോധ്യയില്‍ 3000 ത്തോളം മുസ്ലീങ്ങളെ മതപരിവർത്തനം നടത്തുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് വിഎച്ച്പി നേതാവ് രാം വിലാസ് വേദാന്തി രംഗത്തെത്തി. ഘര്‍വാപസിയുമായി എന്‍ഡിഎക്ക് യാതൊരു ബന്ധവുമില്ലെന്ന് കേന്ദ്ര മന്ത്രി രാം വിലാസ് പാസ്വാന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയതിന് പിന്നാലെയാണ് മുന്‍ ബിജെപി എംപി കൂടിയായ വേദാന്തി വിവാദ പ്രസ്ഥാവന നടത്തിയിരിക്കുന്നത്.
ഫെബ്രുവരി 6ന് ഫൈസാബാദില്‍ സംഘടിപ്പിച്ചിരിക്കുന്ന ‘ഹിന്ദു സമ്മേളനു’ ശേഷം അയോധ്യയില്‍ ഘര്‍ വാപസി നടത്താനാണ് വിഎച്ച്പി കണക്കു കൂട്ടുന്നത്. ആഗ്രയില്‍ നടത്തിയ ഘര്‍ വാപസിക്കു ശേഷം അയോധ്യയില്‍ നിന്നുള്ള മുസ്ലീം കുടുംബങ്ങള്‍ ഹിന്ദു മതത്തിലേക്കു തിരിച്ചു വരാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു, ഇവരുടെ കണക്കു സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചതായി വേദാന്തി പറഞ്ഞു. ഘര്‍ വാപസിയുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരിക്കുന്ന വിവാദങ്ങള്‍ ഇപ്പോഴും വിഎച്ച്പി മുഖവിലയ്ക്ക് എടുത്തിട്ടില്ല എന്ന് വ്യക്തമാക്കുന്നതാണ് വേദാന്തിയുടെ പ്രതികരണം.