ഉത്തര്‍പ്രദേശ് സർക്കാർ പിന്നാലെ ബിഹാര്‍ സര്‍ക്കാരും പികെയ്ക്ക് വിനോദ നികുതിയില്‍ ഇളവ് പ്രഖ്യാപിച്ചു
പറ്റ്‌ന: ഉത്തര്‍പ്രദേശ് സർക്കാർ പിന്നാലെ ബിഹാര്‍ സര്‍ക്കാരും പികെയ്ക്ക് വിനോദ നികുതിയില്‍ ഇളവ് പ്രഖ്യാപിച്ചു. ചിത്രം മതവികാരത്തെ വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ഹിന്ദു സംഘടനകള്‍ വ്യാപക പ്രതിഷേധം നടത്തിയിരുന്നു. ഇതിനിടെയാണ് പികെയുടെ വിനോദ നികുതിയില്‍ ഇളവു വരുത്തുമെന്ന് ബിഹാര്‍ മുഖ്യമന്ത്രി ജിതന്‍ റാം മഞ്ചി പ്രഖ്യാപിച്ചത്. മതത്തിന്റെ പേരില്‍ വ്യാപകമായി നടക്കുന്ന തട്ടിപ്പുകളെ തുറന്നു കാട്ടുകയാണ് ചിത്രം ചെയ്യുന്നത്. നിതിഷ് കുമാറും പികെയുടെ വിനോദ നികുതിയില്‍ ഇളവു വരുത്തണമെന്ന് ആവശ്യം ഉന്നയിച്ചിരുന്നു. ചിത്രം രസിപ്പിക്കുക മാത്രമല്ല ജനങ്ങളില്‍ അവബോധമുണ്ടാക്കുകയും ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു. സമൂഹത്തിന് നല്ല സന്ദേശം നല്‍കുന്ന ചിത്രത്തെ എതിര്‍ക്കുന്നവര്‍ കാപട്യമുള്ളവരാണെന്ന് നിതീഷ് കുമാര്‍ പറഞ്ഞു. ഹിന്ദുമതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് സംഘപരിവാര്‍ സംഘടനകള്‍ ചിത്രത്തിനെതിരെ പ്രതിഷേധം തുടരുകയാണ്.