പിന്നോക്ക ജാതി സർട്ടിഫിക്കറ്റ് ഒരുമാസത്തിനകം നൽകിയില്ലെങ്കിൽ കൂട്ടത്തോടെ ക്രിസ്തുമതത്തിൽ ചേരുമെന്ന് ധങ്കാർ സമുദായം
ആഗ്ര: പിന്നോക്ക ജാതി സർട്ടിഫിക്കറ്റ് ഒരുമാസത്തിനകം നൽകിയില്ലെങ്കിൽ കൂട്ടത്തോടെ ക്രിസ്തുമതത്തിൽ ചേരുമെന്ന് ധങ്കാർ സമുദായം. 1950ലാണ് ധങ്കാറുകളെ പിന്നോക്കജാതിയായി പ്രഖ്യാപിക്കുന്നത്. എന്നാൽ ഇതുവരെ അധികൃതർ ഇവർക്ക് പിന്നോക്കജാതി സർട്ടിഫിക്കറ്റ് നൽകിയിട്ടില്ലെന്നും. അതിനാൽ 1.5 ലക്ഷത്തോളം വരുന്ന അംഗങ്ങൾ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം നടത്തുമെന്ന് ധങ്കാർ സമുദായ നേതാവ് അറിയിച്ചു. ആഗ്രയിൽ കഴിഞ്ഞ ദിവസം നടന്ന മാഹാപഞ്ചായത്തിലാണ് ഇക്കാര്യം തീരുമാനമായത്.
സംസ്ഥാന സർക്കാർ ധങ്കാർ സമുദായത്തിനായി ഇതുവരക്കും ഒന്നു ചെയ്തിട്ടില്ലെന്നും. വിദ്യാഭ്യാസപരമായും തൊഴിൽ പരമായും പിന്നോക്കാവസ്ഥ നേരിടുന്ന തങ്ങൾക്ക് യാതൊരു സഹായവും സർക്കാരുകൾ ചെയ്യുന്നില്ലെന്നും. പിന്നോക്ക ജാതി സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാൽ ഭവന നിർമ്മാണത്തിനുള്ള ധനസഹായം പോലും ലഭിക്കുന്നില്ലെന്ന് സമുദായ നേതാവ് അറിയിച്ചു.
സുപ്രീംകോടതി ഇടപെട്ടിട്ട് കൂടി സർക്കാർ ഈ കാര്യത്തിൽ കാണിക്കുന്ന അലംഭാവം വളരെ നിരാശാജനകമാണെന്നും. ഒരുമാസത്തിനകം തങ്ങൾക്ക് പിന്നോക്ക ജാതി സർട്ടിഫിക്കറ്റ് സർക്കാർ നൽകിയില്ലെങ്കിൽ, 1.5 ലക്ഷത്തോളം വരുന്ന തങ്ങൾ കൂട്ടത്തോടെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.