മുംബൈ ഭീകര ആക്രമണക്കേസിലെ മുഖ്യപ്രതി സകീയ്യുറഹ്മാന്‍ ലഖ്‌വിയെ ജയിലില്‍ മോചിതനാക്കണമെന്ന് പാക് ഹൈകോടതി
ഇസ്ലാമാബാദ്: മുംബൈ ഭീകര ആക്രമണക്കേസിലെ സൂത്രധാരനും ലഷ്കറെ ത്വയ്യിബ കമാന്‍ഡറുമായ സകീയ്യുറഹ്മാന്‍ ലഖ്‌വിയെ ജയിലില്‍ മോചിതനാക്കണമെന്ന് ഇസ്ലാമാബാദ് ഹൈകോടതി. ജാമ്യം അനുവദിച്ചതിന് ശേഷവും ലഖ്‌വിയെ കരുതല്‍ തടങ്കലില്‍ വെക്കാനുള്ള പാകിസ്ഥാൻ സർക്കാരിന്റെ തീരുമാനത്തിനെയാണ് കോടതി റദ്ദാക്കിയത്.
മുംബൈ ആക്രമണക്കേസില്‍ ലഖ്വിക്കെതിരെ മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചത്. ഡിസംബര്‍ 16ന് പെഷാവറിലെ സൈനിക സ്‌കൂള്‍ താലിബാന്‍ ആക്രമിച്ചതിന്റെ പിറ്റേദിവസമാണ് ലഖ്‌വിക്ക് ജാമ്യം ലഭിച്ചത്. തുടര്‍ന്ന് പാകിസ്താന്‍ ലഖ്വിയെ കരുതല്‍ തടങ്കലില്‍ വെക്കുകയായിരുന്നു. 2008 ലെ മുംബൈ ആക്രമണ കേസില്‍ പാകിസ്താനില്‍ പിടിയിലായ ഏഴ് പേരില്‍ ഒരാളാണ് ലഖ്വി. 2009ലാണ് ലഖ്വിയെ പാക് ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി അറസ്റ്റുചെയ്തത്.