ഡല്‍ഹി ഐഐടി ഡയറക്ടറുടെ രാജിയെച്ചൊല്ലി വിവാദം; സംഭവവുമായി തനിക്ക് ബന്ധമില്ലെന്ന് സച്ചി
ന്യൂഡല്‍ഹി: ഡല്‍ഹി ഐഐടി ഡയറക്ടര്‍സ്ഥാനത്തുനിന്നു രഘുനാഥ് കെ. ഷെവഗോങ്കറിന്റെ രാജിയെച്ചൊല്ലി വിവാദം. കാലാവധി പൂര്‍ത്തിയാക്കാന്‍ രണ്ടു വര്‍ഷം കൂടി അവശേഷിക്കേയാണ് രാജി. മാനവവിഭവശേഷി മന്ത്രാലയത്തില്‍നിന്നുള്ള സമ്മര്‍ദത്തിന്റെ പശ്ചാത്തലത്തിലാണു രാജിയെന്നാണ് ആരോപണം. എന്നാല്‍, ആരോപണം വാസ്തവമല്ലെന്ന് മന്ത്രാലയം പ്രസ്താവനയിറക്കി.
ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിക്ക് ഐഐടിയിലെ അദ്ധ്യാപകനായിരിക്കേയുള്ള ശമ്പളക്കുടിശിക നല്‍കണമെന്നും സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ക്കു ക്രിക്കറ്റ് അക്കാദമി തുടങ്ങാന്‍ ഐഐടിയുടെ ഗ്രൗണ്ട് അനുവധിക്കണമെന്നുമുള്ള മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങളോടു വിയോജിച്ചതിനാല്‍ രഘുനാഥിനു സ്ഥാനമൊഴിയേണ്ടി വന്നുവെന്നാണു വാര്‍ത്ത വന്നത്. എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാണ് രാജിക്കു പിന്നിലെന്ന് ഡല്‍ഹി ഐഐടി ചെയര്‍മാന്‍ അറിയിച്ചു.
എന്നാല്‍, 2011ൽ വിദേശകാര്യ മന്ത്രാലയം അറിയാതെ മൊറീഷ്യസില്‍ ഐഐടിയുടെ ക്യാംപസ് തുടങ്ങിയതിന് അച്ചടക്ക നടപടി നേരിടുന്നതില്‍നിന്നു രക്ഷപ്പെടാന്നതിനാണ് രഘുനാഥിന്റെ രാജിയെന്നും തന്റെ വിഷയവുമായി ബന്ധമില്ലെന്നും. ശമ്പളപ്രശ്‌നം താനും സര്‍ക്കാരും കോടതിയും മാത്രം ഉള്‍പ്പെട്ട വിഷയമാണെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. അക്കാദമി തുടങ്ങാന്‍ താന്‍ ആലോചിച്ചിട്ടുപോലുമില്ലെന്നും തനിക്ക് ഒരാവശ്യത്തിനും ആരുടെയും സ്ഥലം വേണ്ടെന്നും സച്ചിന്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി. തന്റെ പേരുള്‍പ്പെടുത്തി കെട്ടുകഥ മെനയുംമുമ്പു വസ്തുതകള്‍ പരിശോധിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, തനുമായി ബന്ധപ്പെട്ട ആരോപണം നിഷേധിച്ച് സച്ചിനും രംഗത്തുവന്നു. താന്‍ അക്കാദമി സ്ഥാപിക്കുന്നതിന് ഒരിടത്തും ഭൂമി ആവശ്യപ്പെട്ടിട്ടില്ലെന്നും സച്ചിന്‍ ട്വിറ്റ് ചെയ്തു. സച്ചിന്റെ പക്കല്‍ നിന്ന് ഒരുതരത്തിലുള്ള അപേക്ഷയും ലഭിച്ചിട്ടില്ലെന്നു സര്‍ക്കാരും വ്യക്തമാക്കി. കൂടാതെ സുബ്രഹ്മണ്യം സ്വാമിയില്‍ നിന്നും ഒരു പരാതിയും ലഭിച്ചിട്ടില്ല. ഐഐടിയ്ക്ക് ഒരു നിര്‍ദേശവും നല്‍കിയിട്ടില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.