ഓപ്പറേഷൻ ആൾ ഔട്ട്; ബോഡോ തീവ്രവാദികൾക്കെതിരെയുള്ള സൈനിക നടപടിക്ക് കേന്ദ്രസർക്കാരിന്റെ അനുമതി
26 December 2014
ഓപ്പറേഷൻ ആൾ ഔട്ടിന് കേന്ദ്രസർക്കാരിന്റെ അനുമതി. ബോഡോ തീവ്രവാദികൾക്കെതിരെ തിരിച്ചടിക്കാനുള്ള അനുമതിയാണ് സൈന്യത്തിന് കേന്ദ്രസർക്കാർ നൽകിയിരിക്കുന്നത്. ഇതിനായി 9,000ത്തോളം സൈനികരേയും അർദ്ധസൈനികരേയും അസം-അരുണാചൽ പ്രദേശ് അതിർത്തിയിൽ നിയോഗിച്ചതായി പറയപ്പെടുന്നു. ഓപ്പറേഷൻ ആൾ ഔട്ട് എന്നാണ് സൈനിക നടപടിക്ക് പേരിട്ടിരിക്കുന്നത്. ശക്തമായി തന്നെ തിരിച്ചടിക്കാനാണ് ആഭ്യന്തരമന്ത്രിയും സൈനികമേധാവിയും തമ്മിൽ നടന്ന കൂടിക്കാഴ്ചയിൽ തീരുമാനമായത്. തീവ്രവാദികൾ മ്യാന്മാർ ബംഗ്ലാദേശ് അതിർത്തികളിലൂടെ രക്ഷപ്പെടാതിരിക്കാൻ സൈന്യം ഹെലികോപ്റ്റർ ഉപയോഗിച്ച് നിരീക്ഷണം നടത്തുന്നുണ്ട്. സൈനിക നടപടി തുടങ്ങുന്നതിന് മുൻപ് അസം പോലീസിനെ ജനങ്ങളുടെ സുരക്ഷക്കായി നിയോഗിച്ചിട്ടുണ്ട്. പഴുതടച്ചുള്ള ആക്രമണത്തിനാണ് സൈന്യം ശ്രമിക്കുന്നത്.