സഞ്ജയ് ദത്ത് ജയിലിന്റെ പിന്‍വാതിലൂടെ വീട്ടിലെത്തി;ദത്തിനായി പികെയുടെ പ്രത്യേക പ്രദര്‍ശനം ഒരുങ്ങുന്നു
മുംബൈ: നടന്‍ സഞ്ജയ് ദത്ത് ജയിലിന്റെ പിന്‍വാതിലൂടെ വീട്ടിലെത്തി. മുംബൈ ബോംബ് സ്‌ഫോടനക്കേസില്‍ ജയിലില്‍ കഴിയുന്ന സഞ്ജയ് ബുധനാഴ്ച ഉച്ചയ്ക്ക് ജയിലില്‍ നിന്നും, പ്രത്യേക അനുമതിയോടെ 14 ദിവസത്തെ അവധിക്ക് വീട്ടിലേക്കു പോയത്. ദത്ത് മാധ്യമ പ്രവര്‍ത്തകരെ ഒഴിവാക്കാനായി ജയിലിന്റെ പിന്‍വാതിലിലൂടെ പുറത്തുപോയത്. നടനെതിരെ ചില സംഘടനകളും പ്രതിഷേധവുമായി ജയിലിനു പുറത്ത് കാത്തുനിന്നിരുന്നു. സഞ്ജയ് ദത്തിന് പ്രത്യേക അനുമതി നല്‍കിയത് ഉന്നതങ്ങളിലെ ഇടപാടുമൂലമാണെന്നാണ് സംഘടനകളുടെ ആരോപണം. കേസിൽ 42 മാസത്തെ തടവിന് ശിക്ഷിക്കപ്പെട്ട സഞ്ജയ്ദത്ത് 2013 മാര്‍ച്ചു മുതല്‍ പൂനെ യര്‍വാദ ജയിലില്‍ തടവില്‍ കഴിയുകയാണ്.
അറസ്റ്റിലായ കാലയളവില്‍ 18 മാസം ജയിലില്‍ കഴിഞ്ഞിരുന്നതിനാല്‍ ശേഷിച്ചകാലം മാത്രമേ ദത്തിന് തടവില്‍ കഴിയേണ്ടതുള്ളൂ. 2013 മേയ് മാസം മുതല്‍ 2014 മെയ്മാസം വരെ 118 ദിവസത്തെ പരോള്‍ സഞ്ജയ് ദത്തിന് അനുവദിച്ച് നല്‍കിയിരുന്നു. ഭാര്യ രോഗബാധിതയാണെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് ഇത്രയും ദിവസം കുടുംബത്തോടൊപ്പം കഴിയാന്‍ ദത്തിന് അനുമതി നല്‍കിയത്. ക്രിസ്മസ് ന്യൂഇയര്‍ ആഘോഷത്തിനായാണ് ഇപ്പോള്‍ വീണ്ടും 14 ദിവസത്തെ പ്രത്യേക അനുമതി ബോളിവുഡ് താരത്തിന് അനുവദിച്ചിരിക്കുന്നത്.
സഞ്ജയ് ദത്തിനായി പികെയുടെ പ്രത്യേക പ്രദര്‍ശനം ഒരുങ്ങുന്നു. സിനിമയിലെ ഒരു ദൃശ്യം പോലും ദത്ത് കണ്ടിരുന്നില്ല. ഈ സാഹചര്യത്തിലാണ് ചിത്രത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ച ദത്തിനായി സഹപ്രവര്‍ത്തകര്‍ പ്രദര്‍ശനം ഒരുക്കുന്നത്. സാന്താക്രൂസില്‍ ചിത്രത്തിലെ എല്ലാ അണിയറ പ്രവര്‍ത്തകരും പ്രദര്‍ശനം കാണാനെത്തും.