അസമില്‍ തീവ്രവാദി ആക്രമണം:43 ഗ്രാമീണർ കൊല്ലപ്പെട്ടു
അസമിലെ അഞ്ച് ഗ്രാമങ്ങളിൽ ബോഡോ തീവ്രവാദികൾ നടത്തിയ വെടിവയ്പിൽ 43 ആദിവാസികൾ കൊല്ലപ്പെട്ടു. പത്തുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അസമിലെ കൊക്രജര്‍ ജില്ലയിലും സോനിത്പുരിലുമായി നാലിടത്താണ് ചൊവ്വാഴ്ച വൈകിട്ട് ആക്രമണം ഉണ്ടായത്. ആദിവാസികള്‍ക്കും ഗ്രാമീണര്‍ക്കും നേരേ തീവ്രവാദികള്‍ വെടിവെക്കുകയായിരുന്നു.
മരണസംഖ്യ ഇനിയും കൂടാനാണ് സാധ്യത.സമാധാന ചർച്ചകളിൽ എതിർപ്പുള്ള നാഷണൽ ഫ്രണ്ട് ഓഫ് ബോഡോലാണ്ട്(എൻ.ഡി.എഫ്.ബി) വിമത വിഭാഗമാണ് ആക്രമണത്തിന് പിന്നിലെന്നും പൊലീസ് അറിയിച്ചു. തീവ്രവാദികൾക്കെതിരായ പോരാട്ടം സുരക്ഷാ സേന ശക്തമാക്കിയതിന് തിരിച്ചടിയെന്നോണമാണ് ആക്രമണമുണ്ടായത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കൊക്രജറിലേക്ക് രണ്ട് മന്ത്രിമാരെയും സോനിത്പുരിലേക്ക് മൂന്ന് മന്ത്രിമാരെയും സര്‍ക്കാര്‍ അയച്ചിട്ടുണ്ട്.
അതേസമയം, കൊക്രജറില്‍ തീവ്രവാദികള്‍ രണ്ട് സ്‌ഫോടനങ്ങള്‍ നടത്തിയതായും വിവരമുണ്ട്. ഇതില്‍ മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ആക്രമണങ്ങളെത്തുടര്‍ന്ന് അസമില്‍ പോലീസ് കനത്തജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്.