ഡ്രൈ ഡേ പിന്‍വലിച്ച ശേഷമുള്ള ആദ്യ ഞായര്‍ ദുരന്തപൂര്‍ണ്ണം; മദ്യലഹരിയില്‍ ഭാര്യയാണെന്നു കരുതി പിതാവ് മകളെ വെട്ടിവീഴ്ത്തി

single-img
23 December 2014

04-blood-knife-copyഡ്രൈഡേ പിന്‍വലിച്ച ശേഷമുള്ളആദ്യ ഞായര്‍ അങ്ങനെ ദുരന്തപൂര്‍ണ്ണതയില്‍. ഞീഴൂരില്‍ ഭാര്യയെന്നു കരുതി വിദ്യാര്‍ഥിനിയായ മകളെ പിതാവ് വാക്കത്തിക്കു വെട്ടി വീഴ്ത്തിയാണ് തന്റെ മദ്യപാനം ആഘോഷിച്ചത്. കഴുത്തിനും കൈകള്‍ക്കും ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഞായറാഴ്ച്ച രാത്രി പത്തരയോടെ ഞീഴൂര്‍ ഷാപ്പിലെ ചെത്തുതൊഴിലാളിയും ഞീഴൂര്‍ പാറശേരിയില്‍ പുന്നയ്ക്കല്‍ വീട്ടില്‍ സജി (50) യാണ് തന്റെ മകള്‍ ഈശ്വരി (15) യെ വാക്കത്തിക്ക് വെട്ടയത്. ഈശ്വരിയുടെ കഴുത്തിലും കൈകള്‍ക്കും രണ്ട് വെട്ട് വീതം ആഴത്തിലാണ് മുറിവേറ്റത്. ഈശ്വരി ഞീഴൂര്‍ വിശ്വഭാരതി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ്.

സ്ഥിരമായി മദ്യപിച്ചു വീട്ടിലെത്തി ഭാര്യ ബിന്ദുവുമായി സജി വഴക്കിടാറുണ്ടായിരുന്നു. ഞായറാഴ്ചയും രാത്രി മദ്യപിച്ചെത്തിയ ശേഷം വഴക്കിട്ടശേഷം ഭാര്യയെ വെട്ടാനായി വാക്കത്തിയുമായി സജി ഓടിയടുക്കുകയായിരുന്നു. ഭയന്നുപോയ ബിന്ദു വീടിന് വെളിയിലേക്കു ഓടിയിറങ്ങി. ഈ സമയം തിണ്ണയിലിരിക്കുകയായിരുന്ന മകള്‍ ഈശ്വരിയെ ഭാര്യയാണെന്നു കരുതി സജി വാക്കത്തിക്ക് ആഞ്ഞാഞ്ഞു വെട്ടുകയായിരുന്നു. കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോളാണ് ഈശ്വരിയുടെ കൈക്ക് വെട്ടേറ്റത്.

കഴുത്തിന് ആഴത്തില്‍ വെട്ടേറ്റ് ഈശ്വരി പിടഞ്ഞു വീണതു കണ്ടപ്പോള്‍ ഭാര്യയാണെന്നു കരുതി സജി ആക്രോശിക്കുകയായിരുന്നു. അതിനുശേഷം സജി തന്നെ താന്‍ ഭാര്യയെ വെട്ടിക്കൊന്നുവെന്നും ആംബുലന്‍സുമായി വരാനും പറഞ്ഞു പോലീസിന് ഫോണ്‍ ചെയ്യുകയായിരുന്നു.

മുത്തമകന്‍ അഭിജിത്ത് സംഭവത്തിന് ദൃക്‌സാക്ഷിയായി വീട്ടിലുണ്ടായിരുന്നെങ്കിലും മദ്യലഹരിയില്‍ വാക്കത്തിയുമായി നില്‍ക്കുന്ന സജിയുടെ സമീപത്തേക്ക് ചെല്ലാന്‍ ഭയമായിരുന്നുവെന്ന് പോലീസിനോട് പറഞ്ഞു.