മലാലയുടെ രക്തം പുരണ്ട യൂണിഫോം നോബല്‍ പുരസ്‌കാര വേളയില്‍ പ്രദര്‍ശനത്തിന് വെയ്ക്കുന്നു
ന്യൂഡല്‍ഹി: താലിബാന്റെ വെടിയേറ്റ് രക്തക്കറ പുരണ്ട യൂണിഫോം നോബല്‍ പുരസ്‌കാര വേളയില്‍ മലാല പ്രദര്‍ശനത്തിന് വെയ്ക്കും. പുരസ്‌കാര സമര്‍പ്പണത്തിന്റെ മുന്നോടിയായി നടന്ന അഭിമുഖത്തിലാണ് മലാല തന്റെ യൂണിഫോം ഓസ്‌ലോ സിറ്റി ഹാളിൽ പ്രദര്‍ശനത്തിന് വെയ്ക്കുമെന്ന് അറിയിച്ചത്. രണ്ട് വര്‍ഷമായി രക്തം പുരണ്ട ഈ യൂണിഫോം മലാലയുടെ കുടുംബം സൂക്ഷിച്ച് വെച്ചിരിക്കുകയായിരുന്നു.
നീലയും വെള്ളയും നിറമുള്ള സ്‌ക്കൂള്‍ യൂണിഫോം എനിക്ക് വളരെ വിലപ്പെട്ടതാണ്. തന്റെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടിയതിന്റെ ഓര്‍മ്മപ്പെടുത്തലാണ് ഈ വസ്ത്രം. യൂണിഫോം ധരിക്കുമ്പോള്‍ താനൊരു വിദ്യാര്‍ത്ഥിയാണെന്ന അഭിമാനം തനിക്കുണ്ടാകുന്നു. മറ്റ് വിദ്യാര്‍ത്ഥികളെയും ലോകത്തെ മുഴുവനും തനിക്ക് തന്റെ രക്തം പുരണ്ട യൂണിഫോം കാണിക്കണം. അതിന് വേണ്ടിയാണ് പ്രദര്‍ശനം നടത്തുന്നതെന്ന് മലാല പറഞ്ഞു.
2012 ഒക്ടോബറിൽ താലിബാന്‍ നിയന്ത്രണത്തിലുള്ള സ്വാത് താഴ്‌വരയില്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള അവകാശത്തിന് വേണ്ടി പോരാടിയതിനാണ് മലാലക്ക് വെടിയേറ്റത്.