പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച സീരിയലിന്റെ സംപ്രേഷണം നേപ്പാൾ തടഞ്ഞു
പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച സീരിയലിന് നേപ്പാളില്‍ വിലക്ക്. നേപ്പാള്‍ ടെലിവിഷനില്‍ സംപ്രേഷണം ചെയ്യുന്ന ‘തിതോ സത്യ'(കയ്പ്പുള്ള സത്യം) എന്ന സീരിയലിന്റെ സംപ്രേഷണമാണ് നിര്‍ത്തി വെച്ചത്. സീരിയലിന്റെ 576മത്തെ എപ്പിസോടിൽ മോദിയുടെ നേപ്പാള്‍ സന്ദര്‍ശനത്തെ പരിഹസിച്ചു കൊണ്ട് കാരിക്കേച്ചര്‍ പ്രദര്‍ശിപ്പിച്ചതിന്റെ പേരിലാണ് നടപടി.
നാലുമാസത്തിനുള്ളില്‍ രണ്ട് തവണ നേപ്പാള്‍ സന്ദര്‍ശിച്ച മോദി നേപ്പാളുമായി സുപ്രധാനമായ നിരവധി കരാറുകളിലും ഒപ്പു വെച്ചിട്ടുണ്ട്. പതിനേഴ് വര്‍ഷത്തിന് ശേഷം നേപ്പാള്‍ സന്ദര്‍ശിച്ച ഏക ഇന്ത്യന്‍ പ്രധാനമന്ത്രി എന്ന നിലയില്‍ വന്‍ സ്വീകാര്യതയാണ് മോദിക്ക് നേപ്പാളില്‍ ഉള്ളത്. ഈ സാഹചര്യത്തിലാണ് മോദിക്കെതിരെ വന്ന സീരിയലിന്റെ പ്രദര്‍ശനം താല്‍ക്കാലികമായി നിര്‍ത്തി വച്ചത്.
സീരിയലില്‍ നരേന്ദ്രമോദിയുടെ കാര്‍ട്ടൂണ്‍ കാണിച്ചത് അദ്ദേഹത്തിന്റെ പ്രതിഛായയ്ക്ക് മങ്ങലേല്‍പ്പിക്കില്ല. ഇത് ഒരു ഗുരുതരമായ പ്രശ്‌നമല്ലെന്നും വേണ്ട തിരുത്തലുകള്‍ വരുത്തി അടുത്ത ആഴ്ച്ച മുതല്‍ സീരിയല്‍ സംപ്രേഷണം ചെയ്യുമെന്നും ചാനലിന്റെ പ്രോഗ്രാം ഡയറക്ടര്‍ വ്യക്തമാക്കി.
സീരിയലിലെ കാരിക്കേച്ചറിൽ മോദിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള ഒന്നും തന്നെ ഇല്ലെന്നും. സീരിയലിൽ തിരുത്തലുകൾ വരുത്താനുള്ള ചാനലിന്റെ നീക്കം തങ്ങളുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിൻ മേലുള്ള കടന്നു കയറ്റമാണെന്ന് അണിയറപ്രവർത്തകർ പറയുന്നു.