വധുവിന് സൗന്ദര്യമില്ലെന്ന കാരണത്താൽ കല്യാണത്തിന് മുൻപ് വരൻ മുങ്ങി
മൈസൂരു: മണവാട്ടിക്ക് സൗന്ദര്യമില്ലെന്ന കാരണത്താൽ കല്യാണത്തിന് മുൻപ് വരൻ മുങ്ങി. ശ്രീരംഗപട്ടണത്തിലെ മല്ലെ ഗ്രാമവാസിയായ ഇരുപത്തിനാലുകാരനാണ് പെൺകുട്ടിയേയും വീട്ടുകാരെയും ചതിച്ച് കടന്നു കളഞ്ഞത്. എന്നാൽ ഇനി ഇയാൾ തിരിച്ചു വന്നാൽ പോലും തനിക്ക് അയാളെ വിവാഹം ചെയ്യേണ്ടെന്ന തീരുമാനത്തിലാണ് വധു.
കെ.ആർ മൊഹല്ല സ്വദേശിയുടെ 19കാരിയായ മകളുമൊത്തുള്ള വിവാഹത്തിന് ഇയാൾ 75,000 രൂപയും, ഒരു സ്വർണ മോതിരവും വാച്ചും സ്ത്രീധനമായി വാങ്ങിയിരുന്നു. പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കെ.ആർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവാവിന്റെ ഫോൺ സ്വിച്ച് ഓഫാണെന്നും പൊലീസ് പറയുന്നു.
വിവാഹദല്ലാൾ മുഖാന്തരം വന്ന വിവാഹാലോചനയിൽ 20,000 രൂപ ദല്ലാൾ ഫീസായി ഇയാൾ കൈപ്പറ്റിയിട്ടുണ്ട്. ഈ തട്ടിപ്പിൽ ദല്ലാളും പങ്കാളിയാണെന്ന് പെൺകുട്ടിയുടെ വീട്ടുകാർ സംശയിക്കുന്നു. നവംബർ 15നായിരുന്നു ഇവരുടെ വിവാഹ നിശ്ചയം നടന്നത്.
അതിന് ശേഷം തുടർച്ചയായി മൂന്ന് ദിവസത്തോളം യുവാവിന്റെ മൊബൈൽ ഫോൺ ഓഫായിരുന്നു. വിവാഹദിനം അടുത്തിട്ടും വരനെപ്പറ്റിയുള്ള വിവരങ്ങളൊന്നും ലഭിക്കാത്തതിനെ തുടർന്നാണ് വീട്ടുകാർക്ക് സംശയം തോന്നിയത്. ഇതേ തുടർന്ന് പൊലീസിൽ പരാതി കൊടുക്കാൻ തീരുമാനിക്കുകയായിരുന്നെന്ന് പെൺകുട്ടിയുടെ പിതാവ് വ്യക്തമാക്കി.
പെൺകുട്ടിക്ക് നിറവും ഭംഗിയും പോരാ എന്നതിനാലാണ് യുവാവ് ഒളിച്ചോടിയതെന്ന് പിന്നീട് പൺകുട്ടിയുടെ വീട്ടുകാർക്ക് അറിയാൻ കഴിഞ്ഞത്.