മാണിയെ രക്ഷിക്കാന്‍ ശ്രമം,മാണി കോഴ കൈപ്പറ്റുമ്പോൾ ഭാര്യയും ഒപ്പമുണ്ടായിരുന്നു: വി.എസ്
ബാര്‍ കോഴ ആരോപണത്തില്‍ നിന്നും മാണിയെ രക്ഷിക്കാന്‍ ശ്രമം നടക്കുന്നതായി പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്. പൂട്ടിയ ബാറുകൾ തുറക്കാൻ ബാറുടമകളിൽ നിന്ന് ധനമന്ത്രി കെ.എം.മാണി കോഴ കൈപ്പറ്റുന്പോൾ അദ്ദേഹത്തിന്റെ ഭാര്യയും കൂടെയുണ്ടായിരുന്നു എന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ ആരോപിച്ചു. ഒരു കോടി രൂപ അഡ്വാൻസായി കിട്ടിയപ്പോൾ, വീടിനകത്തു നിന്ന മാണിയുടെ ഭാര്യ തലയാട്ടി സമ്മതിച്ചു എന്നും വി.എസ് പറഞ്ഞു.മാണിയുടെ രാജി ആവശ്യപ്പെട്ട് ഇടതുമുന്നണിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു വി.എസ്.അച്യുതാനന്ദൻ.
. മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സർക്കാർ അഴിമതിയിൽ മുങ്ങിയിരിക്കുകയാണ്. സോളാർ, പാമോയിൽ, ടൈറ്റാനിയം, പ്ളസ് ടു തുടങ്ങിയ അഴിമതി കേസുകളിൽ പെട്ട് നിൽക്കുകയാണ് ഉമ്മൻചാണ്ടി. റോമാ സാമ്രാജ്യം ഉണ്ടായിരുന്നപ്പോൾ എല്ലാ വഴികളും റോമിലേക്ക് എന്ന് പറയുന്നത് പോലെ ഇപ്പോൾ, എല്ലാ അഴിമതികളും മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നെഞ്ചിലേക്ക് എന്ന രീതിയിലാണ് കാര്യങ്ങൾ എന്നും വി.എസ് പറഞ്ഞു.
ബാര്‍ കോഴ ആരോപണത്തിൽ ഒന്നിച്ചുള്ള സമരത്തെ ചൊല്ലിയും അന്വേഷണ ഏജന്‍സിയെ കുറിച്ചും ഇടത് മുന്നണിയിലെ നേതാക്കള്‍ തമ്മില്‍ പരസ്യമായ ഏറ്റുമുട്ടലിന് വഴിവെച്ചിരുന്നു. തുടര്‍ന്നാണ് സര്‍ക്കാരിനെതിരെ ഒരുമിച്ച് സമരം ചെയ്യാന്‍ എല്‍.ഡി.എഫ് തീരുമാനിച്ചത്.