മുന്‍ എം.എല്‍.എ എം.കെ. ദിവാകരന് അന്തരിച്ചു; ആരോരുമില്ലാതെ പത്തനാപുരം ഗാന്ധിഭവന് അഗതിമന്ദിരത്തില്‍
സിപിഐ നേതാവും മുന്‍ എംഎല്‍എ എം.കെ. ദിവാകരന് അന്തരിച്ചു. മൃതദേഹം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം തിരുവനന്തപുരം മെഡിക്കല്‍ കോളജിനു കൈമാറി
1948ല്‍ പത്തനംതിട്ടയിലെ സ്വകാര്യ സ്കൂളില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ച ദിവാകരന് സിപിഐയില്‍ ചേര്‍ന്ന് സജീവരാഷ്ട്രീയം തുടങ്ങിയതോടെ ജോലി ഉപേക്ഷിച്ചു. 1967ല്‍ റാന്നിയില്‍ കന്നി അങ്കത്തില്‍ വിജയിച്ചുവെങ്കിലും 1971ല്‍ പരാജയപ്പെട്ടു. സിപിഐ കൊല്ലം, പത്തനംതിട്ട ജില്ല പാര്‍ട്ടി കൗണ്‍സിലുകളില്‍ അംഗമായിരുന്നു.
ഹൈസ്കൂള്‍ ഹെഡ്മിസ്ട്രസായിരുന്ന സൗദാമിനിയായിരുന്നു ഭാര്യ. ദിവാകരന്- സൗദാമിനി ദമ്പതികള്‍ക്കു മക്കളുണ്ടായിരുന്നില്ല. ഇടക്കാലത്ത് സിപിഐയോടു വിട പറഞ്ഞ് കെ.ആര്.ഗൗരിയമ്മയോടൊപ്പം ജെഎസ്എസില്‍ എത്തിയിരുന്നു. ഇടയ്ക്ക് ഇദ്ദേഹം ബിസിനസിലേക്കു കടന്നതോടെ രാഷ്ട്രീയം ഉപേക്ഷിക്കുകയായിരുന്നു. 1990 ല്‍ തുടങ്ങിയ ധനകാര്യ സ്ഥാപനവും ട്രാവല്‍സും ഉപയോക്താക്കള്‍ പണം തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്ന് പൊളിഞ്ഞു.
40 ലക്ഷം രൂപ വായ്പയെടുത്ത ഇതിനിടെ ഒരാള്‍ക്കു ജാമ്യം നിന്നിരുന്നുവെങ്കിലും ഇയാള്‍ പണം അടയ്ക്കാതെ വന്നതോടെ ദിവാകരന്റെ ഉടമസ്ഥതയില്‍ പത്തനംതിട്ടയിലുണ്ടായിരുന്ന 40 സെന്റ് സ്ഥലവും വീടും ജപ്തി ചെയ്തു. ഇതോടെയാണ് അദ്ദേഹം പത്തനാപുരം ഗാന്ധിഭവനെ സമീപിച്ചത്.അസുഖബാധിതയായ ഭാര്യക്കൊപ്പമാണു അദ്ദേഹം ഗാന്ധിഭവനിൽ എത്തിയത്. 2011 ഓഗസ്റ്റ് ആറിന് അവിടെ അഭയം ലഭിച്ചുവെങ്കിലും ഒരു മാസത്തിനിടെ ഭാര്യ മരിച്ചതോടെ രോഗബാധിതനായി തീര്‍ന്ന അദ്ദേഹത്തെ അവസാനകാലത്ത് മറവിരോഗവും ബാധിച്ചിരുന്നു.