ക്രിക്കറ്റിനെ ബി.സി.സി.ഐ നശിപ്പിക്കുന്നു : സുപ്രീം കോടതി
ബി.സി.സി.ഐ.യ്ക്ക് സുപ്രീം കോടതിയുടെ രൂക്ഷവിമർശനം. ബി.സി.സി.ഐ. ക്രിക്കറ്റിനെ നശിപ്പിക്കുകയാണെന്ന് സുപ്രീം കോടതി പറഞ്ഞു. ഐ.പി.എല്‍. വാതുവെപ്പ് കേസില്‍ ബി.സി.സി.ഐ. മുന്‍ അധ്യക്ഷന്‍ എന്‍.ശ്രീനിവാസന്‍ കുറ്റവിമുക്തനായെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും ജസ്റ്റിസ് ടി.എസ്.താക്കൂര്‍ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
ബി.സി.സി.ഐയുടെ പ്രസിഡന്റായ ശ്രീനിവാസന് എങ്ങനെയാണ് ഒരു ഐ.പി.എൽ ടീമിന്റെ ഉടമസ്ഥനാവാൻ കഴിയുകയെന്ന് സുപ്രീംകോടതി ചോദിച്ചു. ബി.സി.സി.ഐ. അധ്യക്ഷസ്ഥാനത്ത് തിരിച്ചെത്താനായി ശ്രീനിവാസന്‍ നല്‍കിയ ഹര്‍ജിയും ബെഞ്ച് പരിഗണിക്കുന്നുണ്ട്.ഇന്ത്യയെ സംബന്ധിച്ചടത്തോളം ക്രിക്കറ്റ് എന്ന് പറയുന്നത് ഒരു മതമാണ്.
അങ്ങനെയുള്ള ബി.സി.സി.ഐ ഇന്ത്യൻ ക്രിക്കറ്റിൽ ജനങ്ങൾക്കുള്ള വിശ്വാസം നശിപ്പിക്കുകയാണ് ചെയ്യുന്നത്. മാന്യന്മാരുടെ കളിയായ ക്രിക്കറ്റിനെ കളങ്കപ്പെടുത്താൻ ബി.സി.സി.ഐ ശ്രമിക്കരുത് എന്നും കോടതി പറഞ്ഞു.ബി.സി.സി.ഐയെ നയിക്കേണ്ട ആളിന്റെ ഉടമസ്ഥതയിലുള്ള ടീം ഐ.പി.എല്ലിൽ കളിക്കുന്നത് തികച്ചും വിരോധാഭാസമാണ്.
ശ്രീനിവാസനുമായി വളരെ അടുപ്പമുള്ള ഒരാൾക്ക് വാതുവയ്പിൽ പങ്കുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.ഇത് ഗൗരവമേറിയ കാര്യമാണ്. അങ്ങനെ വരുമ്പോൾ വാതുവയ്പിൽ ശ്രീനിവാസൻ കുറ്റക്കാരനല്ലെന്ന് പറയാൻ കഴിയുമോയെന്നും കോടതി ചോദിച്ചു. ഐ.പി.എല്‍. വാതുവെപ്പ് കേസ് അന്വേഷിച്ച മുദ്ഗല്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്മേലുള്ള വാദം കേള്‍ക്കുകയായിരുന്നു കോടതി.