വീണ്ടും പക്ഷിപ്പനി;കുട്ടനാട്ടിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു.
കുട്ടനാട്ടിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ താറാവുകൾ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനി ബാധിച്ചാണെന്ന് സ്ഥിരീകരിച്ചു. ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി ലാബിൽ നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ചത്ത താറാവുകളിൽ പക്ഷിപ്പനിക്ക് കാരണമാവുന്ന എ.വി.എൻ ഇൻഫ്ളുവൻസ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതായി അധികൃതർ പറഞ്ഞു.
കഴിഞ്ഞ രണ്ടു ആഴ്ചയ്ക്കിടെ വ്യാപകമായി താറാവുകള്‍ ചത്തൊടുങ്ങിയതിനെ തുടര്‍ന്നാണ് സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചത്. പതിനായിരത്തിലധികം താറാവുകളാണ് കുട്ടനാട്ടില്‍ ചത്തത്. ചത്ത താറാവുകളെ കേരളത്തിലെ മൃഗസംരക്ഷണ വകുപ്പിന്റെ വിവിധ കേന്ദ്രങ്ങളില്‍ പരിശോധന നടത്തിയെങ്കിലും മരണ കാരണം എന്താണെന്ന് കണ്ടെത്താനായിരുന്നില്ല.പക്ഷിപ്പനി മൂലം താറാവുകൾ ചത്തൊടുങ്ങിയ സാഹചര്യമുണ്ടെങ്കിലും ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി വി.എസ്.ശിവകുമാർ പറഞ്ഞു. മരുന്നുകൾ അടിയന്തരമായി എത്തിക്കാനുള്ള നിർദ്ദേശം നൽകിയതായും അദ്ദേഹം അറിയിച്ചു. സ്ഥിതിഗതികൾ വിലയിരുത്തുന്നതിന് മുഖ്യമന്ത്രി നാളെ തിരുവനന്തപുരത്ത് അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.