ആദായനികുതി പരിധി ഉയർത്തിയേക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി
ശമ്പളക്കാരുടേയും മദ്ധ്യവർഗത്തിൽ പെട്ടവരുടേയും മേൽ അധിക നികുതി അടിച്ചേൽപ്പിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി പറഞ്ഞു. പകരം നികുതി വെട്ടിപ്പുകാർക്ക് പിറകെ ആയിരിക്കും സർക്കാർ പോവുകയെന്നും ധനമന്ത്രി പറഞ്ഞു.
നിലവിൽ രണ്ട് ലക്ഷം രൂപ മുതൽ 2.5 ലക്ഷം രൂപ വരെ ആദായ നികുതിയില്ല. സർക്കാരിന് കൂടുതൽ പണം ലഭിക്കുന്ന സാഹചര്യം ഉണ്ടായാൽ നികുതി പരിധി ഉയർത്തുമെന്നും വാർത്താ ഏജൻസിയായ പി.ടി.ഐ സംഘടിപ്പിച്ച പരിപാടിയിൽ അദ്ദേഹം പറഞ്ഞു.
നികുതിയിലെ പകുതി ഭാഗവും പരോക്ഷ നികുതിയാണ്. എക്സൈസ് നികുതി, കസ്റ്റംസ് നികുതി എന്നിവയെല്ലാം താനും നൽകുന്നുണ്ട്. അതിനാൽ തന്നെ നികുതി വെട്ടിക്കുന്നവരെ കണ്ടെത്താനായിരിക്കും ഇനി മുൻഗണന നൽകുക എന്നും വരുമാനം കൂട്ടുന്നതിനായി നികുതി വർദ്ധിപ്പിക്കുമോയെന്ന ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.
ഇന്ത്യാക്കാർക്കുള്ള കള്ളപ്പണം തിരികെ കൊണ്ടുവരുന്നതിന് വിദേശ രാജ്യങ്ങളുമായുള്ള നികുതി ഉടന്പടികൾ പുന:പരിശോധിക്കുമെന്നും ജെയ്റ്റ്ലി പറഞ്ഞു. കള്ളപ്പണ നിക്ഷേപമുള്ളവരുടെ വിവരങ്ങൾ ലഭ്യമാകാനുള്ള ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് വേണ്ടിയാണിത് എന്നും മന്ത്രി പറഞ്ഞു .