പെണ്‍കുട്ടികളെ പ്രവേശിപ്പിച്ചാൽ ‘ഇപ്പോള്‍ വരുന്നതിന്റെ നാലിരട്ടി ആണ്‍കുട്ടികള്‍ ലൈബ്രറിയിലെത്തുമെന്ന്’ അലിഗഡ് വിസി
അലിഗഡ്: അലിഗഡ് മുസ്ലിം സര്‍വകലാശാല ലൈബ്രറിയില്‍ പെണ്‍കുട്ടികളെ പ്രവേശിപ്പിച്ചാൽ ‘ഇപ്പോള്‍ വരുന്നതിന്റെ നാലിരട്ടി ആണ്‍കുട്ടികള്‍ ലൈബ്രറിയിലെത്തുമെന്ന്’ വൈസ് ചാന്‍സലര്‍. പെണ്‍കുട്ടികളെ ലൈബ്രറിയില്‍ നിന്നും വിലക്കുന്നതിന് വിസി നൽകിയ ന്യായീകരണം കേട്ട് വിദ്യാർത്ഥികൾ ഞെട്ടിയിരിക്കുകയാണ്.
സര്‍വകലാശാല വൈസ് ചാന്‍സലര്‍ ലഫ്. ജനറല്‍ സമീര്‍ ഉദ്ദിന്‍ ഷായുടെ നിലപാട് തന്നെയാണ് വിമന്‍സ് കോളജ് പ്രിന്‍സിപ്പല്‍ നയ്മ ഗുല്റെസിനും. പെണ്‍കുട്ടികള്‍ക്ക് പ്രവേശനം അനുവദിച്ചാല്‍ സ്ഥലപരിമിതിക്കൊപ്പം അച്ചടക്കപ്രശ്നങ്ങളും ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നതാണ്.
വിമന്‍സ് കോളജ് ലൈബ്രറിയേക്കാള്‍ കൂടുതല്‍ സൗകര്യങ്ങളുള്ള മൗലാനാ ആസാദ് ലൈബ്രറിയില്‍ പ്രവേശനം വേണമെന്നത് വിദ്യാര്‍ഥി യൂണിയനുകള്‍ സ്ഥിരമായി ഉയര്‍ത്തുന്ന ആവശ്യം ഇതുവരെക്കും അധികാരികള്‍ അംഗീകരിച്ചിട്ടില്ല.
എന്നാല്‍ വിമന്‍സ് കോളജ് ലൈബ്രറി ആവശ്യപ്പെടുന്നതിനനുസരിച്ച് തങ്ങള്‍ പുസ്തകങ്ങള്‍ അവര്‍ക്കെത്തിച്ചു നല്‍കാറുണ്ടെന്ന് മൗലാനാ ആസാദ് ലൈബ്രേറിയന്‍ അംജത് അലി പറയുന്നു.
വിസിയുടെയും പ്രിന്‍സിപ്പലിന്റേയും പ്രതികരണത്തിനെതിരെ വിദ്യാർത്ഥിനികൾ രംഗത്ത് വന്നിട്ടുണ്ട്.