എന്‍സിസി ക്യാമ്പിൽ പരിശീലനത്തിനിടെ വെടിയേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു
ബംഗളൂരു: കൂത്തുപറമ്പ് നിര്‍മലഗിരി കോളേജില്‍ നടന്ന എന്‍സിസി ക്യാമ്പിലെ പരിശീലനത്തിനിടെ വെടിയേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. നാദാപുരം കല്ലിക്കണ്ടി എന്‍.എ.എം. കോളേജ് ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥി എം.അനസാ(18)ണ് മരിച്ചത്. ബംഗളൂരുവില്‍ ചികിത്സയിലിരിക്കെയാണ് മരണം.
വടകര കുറിച്ചിലോട്ടെ മംഗലശ്ശേരി വീട്ടില്‍ കുഞ്ഞമ്മദിന്റെ മകനാണ്. രണ്ടു മാസം മുമ്പ് പരിക്കേറ്റ അനസ് ബെംഗളൂരുവിലെ സൈനിക ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു അന്ത്യം.
സപ്തംബര്‍ 10 ന് ക്യാമ്പിന്റെ ഭാഗമായി കാഡറ്റുകള്‍ക്ക് 0.22 തോക്ക് ഉപയോഗിച്ചുള്ള വെടിവെയ്പ് പരിശീലനം നല്കുന്നതിനിടെയായിരുന്നു അപകടം.
വെടിവെക്കേണ്ടത് ടാര്‍ഗറ്റ് ബോക്‌സില്‍ ചാര്‍ട്ട് ഒട്ടിച്ചുവെക്കുന്ന ചുമതലയാണ് അനസിനുണ്ടായിരുന്നത്. ചാര്‍ട്ട് ഒട്ടിച്ച് തിരിച്ചുപോകുന്നതിനിടെയാണ് അനസിന് വെടിയേറ്റത്. ഒട്ടിച്ചുവെച്ച ചാര്‍ട്ട് ഇളകിപ്പോയപ്പോള്‍ അനസ് അത് ശരിയാക്കി തിരിച്ചുപോരുകയായിരുന്നു. എന്നാല്‍, ഇത് ശ്രദ്ധയില്‍പ്പെടാതെ വനിതാ കാഡറ്റ് നിറയൊഴിക്കുകയായിരുന്നു.