വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡിനോട് നഷ്ടപരിഹാരം നൽകാൻ ബി.സി.സി.ഐ ആവശ്യപ്പെട്ടു
പാതിവഴിയിൽ ഇന്ത്യൻ പര്യടനം ഉപേക്ഷിച്ച വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡിനോട് 250 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ബി,.സി.സി.ഐ ആവശ്യപ്പെട്ടു. വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡിന് അയച്ച കത്തിലാണ് ബി.സി.സി.ഐ സെക്രട്ടറി സഞ്ജയ് പാട്ടീൽ ഈ ആവശ്യം ഉന്നയിച്ചത്.
ധർമശാലയിൽ നടന്ന നാലാം ഏകദിനത്തിനു ശേഷം നാട്ടിലേക്ക് മടങ്ങി വിൻഡീസ് ടീമിന്റെ നടപടിയെ തുടർന്ന് പരസ്യവരുമാനത്തിലുമായി ബി.സി.സി.ഐയ്ക്ക് കനത്ത നഷ്ടം സംഭവിച്ചതായി കത്തിൽ പാട്ടീൽ ചൂണ്ടിക്കാട്ടി. മത്സരം സംപ്രേഷണം ചെയ്യുന്നതിനുള്ള കരാർ വഴിയാണ് ഏറ്റവും കൂടുതൽ നഷ്ടമുണ്ടായത്. 35 ദശലക്ഷം ഡോളറാണ് ഇതിലൂടെ നഷ്ടപ്പെട്ടത്.
ടിക്കറ്റ് വിൽപന വഴി രണ്ട് മില്യൺ ഡോളറും നഷ്ടമുണ്ടായതായി ബി.സി.സി.ഐ പറയുന്നു. 15 ദിവസത്തിനുള്ളിൽ കത്തിന്മേൽ ഉചിതമായ നടപടികൾ ഉണ്ടായില്ലെങ്കിൽ നഷ്ടപരിഹാരം ലഭിക്കുന്നതിന് നിയമപരമായ മറ്റു മാർഗങ്ങൾ ആരായുമെന്നും ബി.സി.സി.ഐ മുന്നറിയിപ്പ് നൽകി. അതേസമയം കത്ത് കിട്ടിയ കാര്യം വിൻഡീസ് ബോർഡും സ്ഥിരീകരിച്ചിട്ടുണ്ട്.