സിഐയെ ബോംബെറിഞ്ഞ കേസ് പിന്‍വലിച്ച സംഭവത്തിൽ തനിക്കു പങ്കില്ലെന്ന് മന്ത്രി തിരുവഞ്ചൂര്‍
തിരുവനന്തപുരം: 2012-ല്‍ എംജി കോളേജില്‍ വെച്ച് സിഐയെ ബോംബെറിഞ്ഞു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ് സര്‍ക്കാര്‍ പിന്‍വലിച്ച നടപടിയില്‍ തനിക്കു പങ്കില്ലെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. നടപടിയുടെ ഉത്തരവാദിത്വം തനിക്കാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറയുമെന്നു കരുതുന്നില്ല. കേസ് പിന്‍വലിച്ചതാരാണെന്ന് ഫയല്‍ പരിശോധിച്ചാല്‍ അറിയാമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
2012-ല്‍ കോളേജില്‍ നടന്ന സംഘര്‍ഷം പരിഹരിക്കാന്‍ പോയ പേരൂര്‍ക്കട സിഐ മോഹനന് നായര്‍ക്കെതിരേയാണ് ബോംബേറിഞ്ഞത്. ആക്രമണത്തില്‍ സിഐയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. സംഭവത്തില്‍ 32 എബിവിപി, ആര്‍എസ്എസ് പ്രവര്‍ത്തകരെ പ്രതിചേര്‍ത്താണ് പേരൂര്‍ക്കട പോലീസ് കേസ് ഫയല്‍ ചെയ്തിരുന്നു.
ആര്‍എസ്എസ്, എബിവിപി പ്രവര്‍ത്തകര്‍ പ്രതിയായ കേസ് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പിന്‍വലിച്ചതാണ് വിവാദങ്ങള്‍ക്കു വഴിവച്ചത്. ബിജെപിയുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് നടപടിയെന്ന പേരില്‍ ആരോപണങ്ങളുയര്‍ന്നിരുന്നു.