ജയലളിതയുടെയും ബിനാമികളുടെയും മൂവായിരം ഏക്കർ ഭൂമി കണ്ടുകെട്ടാൻ കോടതി ഉത്തരവിട്ടു
ചെന്നൈ: ബാംഗ്ലൂർ സ്പെഷ്യൽ കോടതി ജയലളിതയുടെ മൂവായിരം ഏക്കർ ഭൂമി കണ്ടുകെട്ടാൻ ഉത്തരവിട്ടു. തമിഴ്നാട്ടിലെ സിരുദാവൂർ, പയ്യന്നൂർ, വലാഞ്ചബാദ്, ഉൗത്തുകാടൂ തുടങ്ങിയ സ്ഥലങ്ങളിലുളള അനധികൃതമായി പ്രവർത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങളും അതിനോട് ചേർന്ന സ്ഥലവും കണ്ടുകെട്ടാനാണ് കോടതിയുടെ ഉത്തരവ്. ജയലളിതയുടെയും ബിനാമികളുടെയും പേരിലാണ് ഈ കമ്പനികളുടെ വസ്തുവകകളും.
വ്യാജ പദ്ധതികളിലൂടെ പൊതുജനങ്ങളിൽ നിന്നും വാങ്ങിയ പണമുപയോഗിച്ചാണ് വസ്തു വാങ്ങിയതെന്ന് കോടതി കണ്ടെത്തിയിരുന്നു.ഇതിനുളള വരുമാന സ്രോതസ് ജയലളിതയുടെ പക്കൽ ഇല്ലെന്നും കോടതി കണ്ടെത്തിയിരുന്നു. ജയലളിത പബ്ലിക്കേഷൻസ് നടത്തിയിരുന്ന നമദു എം.ജി.ആർ എന്ന പേരിലുള്ള പത്രത്തിന്റെ വരിക്കാരെ ചേർത്തതിൽ വൻ ക്രമക്കേടുണ്ടെന്നും കോടതി വിലയിരുത്തി.
66 കോടി രൂപയിൽ 14 കോടി രൂപ ഇതിൽ നിന്ന് ലഭിച്ചതാണെന്ന് ജയലളിതയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചിരുന്നു. എന്നാൽ ഇത് സർക്കാരിന്റെ അംഗീകാരം ഇല്ലാതെയാണ് പ്രവർത്തിക്കുന്നതെന്നും കോടതി പറഞ്ഞു.
ജയലളിത അനധികൃത സ്വത്ത് സമ്പാദിച്ചതായി ആരോപിച്ച് 1996 ൽ ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയാണ് കോടതിയെ സമീപിച്ചത്.