ഇടുക്കിയിലെ ആദിവാസി ഊരുകളിലേക്കുള്ള റോഡ് നിര്‍മ്മിക്കുന്നതിന് സര്‍ക്കാര്‍ എതിരല്ലെന്ന് തിരുവഞ്ചൂര്‍
തിരുവനന്തപുരം: ഇടുക്കിയിലെ ആദിവാസി ഊരുകളിലേക്കുള്ള റോഡ് നിര്‍മ്മിക്കുന്നതിന് സര്‍ക്കാര്‍ എതിരല്ലെന്ന് വനംമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. കലുങ്ക് പൊളിച്ചെന്ന പരാതി വനംവകുപ്പ് മേധാവി പരിശോധിക്കുമെന്നും റോഡിനെതിരായ സ്റ്റോപ് മെമ്മോ സര്‍ക്കാര്‍ പിന്‍വലിക്കുമെന്നും മന്ത്രി അറിയിച്ചു.
മൂന്നു മീറ്റര്‍ റോഡ് നിര്‍മ്മിക്കാന്‍ അനുമതി നൽകുമെന്നും. കൂടുതല്‍ വീതി കൂട്ടാന്‍ വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വേണമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. അനുമതി ലഭിച്ചാല്‍ കൂടുതല്‍ വീതിയില്‍ റോഡ് നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേര്യമംഗലം – മാമലക്കണ്ടം – താലിപ്പാറ – മേപ്പാറകുടി ഭാഗങ്ങളിലെ കലുങ്കുകള്‍ തകര്‍ത്ത വനംവകുപ്പിന്റെ നടപടിയില്‍ പ്രതിഷേധിച്ചു ജോയ്സ് ജോര്‍ജ് എംപി നടത്തുന്ന സമരം ഒത്തുതീര്‍പ്പാക്കാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ മുഖ്യമന്ത്രി നിയോഗിച്ചിരുന്നു.