ഹര്‍ത്താല്‍ അക്രമാസക്തമാക്കാൻ ശ്രമമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
കണ്ണൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് നടത്തുന്ന ഹര്‍ത്താല്‍ അക്രമാസക്തമായേക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.പോലീസിന് ഇത് സംബന്ധിച്ച് കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷക് പ്രമുഖ് ഇളംതോട്ടത്തില്‍ മനോജ് കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.
രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. കതിരൂരിന് സമീപം ഡയമണ്ട് മുക്കിലുണ്ടായ അക്രമത്തില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകനായ മനോജാണ് കൊല്ലപ്പെട്ടത്. മറ്റൊരു പ്രവര്‍ത്തകന് ഗുരുതരമായി പരിക്കേറ്റു.
തിങ്കളാഴ്ച കാലത്ത് ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം ഇവരെ വടിവാള്‍ കൊണ്ട് വെട്ടിവീഴ്ത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഇന്ദിരാഗാന്ധി സഹകരണ ആസ്പത്രിയിലേയ്ക്ക് കൊണ്ടുപോയെങ്കിലും മനോജ് വഴിയില്‍ വച്ചുതന്നെ മരിച്ചു.