അശ്ലീല സൈറ്റുകളെ എളുപ്പത്തിൽ തടയാൻ സാധിക്കില്ലെന്ന് സര്‍ക്കാര്‍; നിയമം ഉണ്ടാക്കിയാല്‍ മാത്രം പോരാ നടപ്പിലാക്കണമെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: നിയമങ്ങള്‍ സാങ്കേതിക വിദ്യയേക്കാള്‍ വേഗത്തില്‍ പ്രവര്‍ത്തിക്കണമെന്ന് സുപ്രീം കോടതി. നിയമം ഉണ്ടാക്കിയാല്‍ മാത്രം പോരാ നടപ്പിലാക്കണമെന്നും കോടതി പറഞ്ഞു . അശ്ലീല വെബ്‌സൈറ്റുകള്‍ നിരോധിക്കണമെന്ന പൊതു താല്‍പര്യ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം.
അശ്ലീല സൈറ്റുകളെ തടയാൻ വളരെ എളുപ്പം സാധിക്കില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇന്ത്യയില്‍ ഏകദേശം നാലു കോടിയോളം അശ്ലീല സൈറ്റുകള്‍ ലഭ്യമാണെന്നും ഒന്ന് തടയുമ്പോള്‍ മറ്റൊന്ന് പുതിയതായി വരുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഇത്തരം സൈറ്റുകളുടെ സെര്‍വറുകള്‍ വിദേശ രാജ്യങ്ങളിലായതിനാല്‍ നിയന്ത്രണം ഫലപ്രദമല്ല.
ഇതിനായി ഒരു കമ്മിറ്റി രൂപവത്ക്കരിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ ധരിപ്പിച്ചു. ആറാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടു പരിഗണിക്കുമ്പോള്‍ ഈ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ചീഫ് ജസ്റ്റിസ് അടങ്ങിയ ബഞ്ച് ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ ഉത്തരവില്ലാതെ അശ്ലീല സൈറ്റുകള്‍ തടയാനാവില്ലെന്ന് ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ കോടതിയെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കോടതി ഇക്കാര്യത്തില്‍ സര്‍ക്കാരിനോട് വിശദീകരണം തേടിയത്.