വധൂവരന്‍മാരുടെ ലൈംഗികശേഷി വിവാഹത്തിന് മുമ്പ് പരിശോധിച്ച് ഉറപ്പ് വരുത്തണമെന്ന് കോടതി
വിവാഹത്തിന് മുമ്പ് വധൂവരന്മാരുടെ ലൈംഗിക ശേഷി പരിശോധിക്കണമെന്ന് കോടതി. മദ്രാസ് ഹൈക്കോടതിയാണു ഇതിനു വേണ്ടിയുള്ള നിയമം കൊണ്ടുവരുന്നതിനെക്കുറിച്ച് അഭിപ്രായം അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിനോടും തമിഴ്‌നാട് സര്‍ക്കാരിനോടും നിർദ്ദേശിച്ചത്.വിവാഹമോചനങ്ങള്‍ ഒഴിവാക്കാന്‍ ഇത്തരം മെഡിക്കല്‍ പരിശോധന സഹായിക്കുമെന്നും കോടതി പറഞ്ഞു.
ഭര്‍ത്താവിന് ലൈംഗികശേഷി ഇല്ലെന്ന് പറഞ്ഞ് യുവതി നല്‍കിയ വിവാഹമോചനക്കേസ് തള്ളിക്കളയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് കോടതി നിരീക്ഷണം.മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ചിലെ ജസ്റ്റിസ് എന്‍. കിരുബകരന്റേതാണ് നിര്‍ദ്ദേശം.
ലൈംഗികശേഷിയില്ലെന്ന കാരണത്താലുള്ള വിവാഹമോചനങ്ങളുടെ എണ്ണം 2009ല്‍ 88 ആയിരുന്നത്. കഴിഞ്ഞ വര്‍ഷം 715 ആയി ഉയര്‍ന്നെന്നും കോടതി സൂചിപ്പിച്ചു.ലൈംഗികശേഷി ഇല്ലെന്ന മെഡിക്കല്‍ പരിശോധനഫലമില്ലാതെ ഭാര്യക്ക് വിവാഹമോചനഹര്‍ജി നല്‍കാനാകില്ലെന്ന വാദവുമായാണ് യുവാവ് ഹൈക്കോടതിയെ സമീപിച്ചത്.