ലോക്‌സഭ പ്രതിപക്ഷസ്ഥാനം ഒഴിച്ചിടരുത്; സഭയില്‍ ഭരണമുന്നണിയുടെ ശബ്ദംമാത്രം ഉയര്‍ന്നുകേട്ടാല്‍ പോര: സുപ്രീംകോടതി
കേന്ദ്ര സര്‍ക്കാരിന്റെ ലോക്‌സഭ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിച്ചിട്ട നടപടിയെ ചോദ്യം ചെയ്ത് സുപ്രീം കോടതി. സഭയില്‍ ഭരണമുന്നണിയുടെ മാത്രം ശബ്ദമല്ല ഉയര്‍ന്നുകേള്‍ക്കേണ്ടത്. അതിനാല്‍ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിച്ചിടരുതെന്നും കോടതി വ്യക്തമാക്കി. പ്രതിപക്ഷ നേതൃസ്ഥാനം ഒഴിച്ചിട്ടതു സംബന്ധിച്ച് സര്‍ക്കാര്‍ രണ്ടാഴ്ചക്കകം നിലപാട് അറിയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.കോണ്‍ഗ്രസ്സിന് പ്രതിപക്ഷ നേതൃസ്ഥാനം നല്‍കാനാകില്ലെന്ന് സ്പീക്കര്‍ സുമിത്ര മഹാജന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
അറ്റോര്‍ണി ജനറലിന്റെ നിയമോപദേശവും കീഴ്‌വഴക്കങ്ങളും പരിഗണിച്ചാണ് നടപടിയെന്നും സ്പീക്കര്‍ അറിയിച്ചിരുന്നു. സഭയില്‍ 55 അംഗങ്ങളുള്ള അംഗീകൃത പാര്‍ട്ടിക്കാണ് ലോക്‌സഭാ പ്രതിപക്ഷ നേതൃസ്ഥാനം നൽകേണ്ടത്. എന്നാൽ കോണ്‍ഗ്രസിന് ഇത്രയും അംഗങ്ങള്‍ സഭയിലില്ലെന്ന് സ്പീക്കര്‍ ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിരുന്നു