കേസിൽ നിന്നും ഒഴിവാക്കുന്നതിന് വേണ്ടി ബിജു രാധാകൃഷ്ണന് കോടതിയിൽ സ്വന്തമായി കേസ് വാദിച്ചു
പെരുമ്പാവൂര്‍: സോളാര്‍ തട്ടിപ്പുകേസിലെ പ്രതി ബിജു രാധാകൃഷ്ണന് കോടതിയിൽ സ്വന്തമായി വാദിച്ചു. ചൊവ്വാഴ്ച പെരുമ്പാവൂര്‍ കോടതിയില്‍ വെച്ച് രണ്ടുമണിക്കൂറോളം ബിജു തന്റെ വാദങ്ങൾ തുടര്‍ന്നു. ഒരുമണിക്ക് തുടങ്ങിയ ബിജുവിന്റെ വാദമുഖങ്ങള്‍, ഇടയ്ക്കുനിര്ത്തിവെച്ച മജിസ്ട്രേട്ട് പിന്നീട് ഉച്ചയ്ക്കുശേഷം വാദംകേട്ടു. മുടിക്കല്‍ സ്വദേശി സജാദിന്റെ കേസില്‍നിന്ന് തന്നെ ഒഴിവാക്കണമെന്ന ബിജുവിന്റെ ഹര്‍ജിയാണ് ചൊവ്വാഴ്ച പരിഗണിച്ചത്. കേസിലെ മറ്റു പ്രതികളാരും ഹാജരായിരുന്നില്ല.
സോളാര്‍ പാനല്‍ സ്ഥാപിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന് സജാദുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്സ്റ്റാന്ഡിങ് (എംഒയു) ഒപ്പിട്ടിട്ടുണ്ടെന്നും ഇതിന്റെ ലംഘനം സിവില്‍ സ്വഭാവമുള്ളതാണ്. അതുകൊണ്ട് ഇക്കാര്യത്തില്‍ കേസെടുക്കാന്‍ ഡിവൈ.എസ്പിക്ക് അധികാരമിന്നും ബിജു രാധാകൃഷ്ണൻ വാദിച്ചു.
തന്റെ ഭാഗത്ത് നിന്നും ആള്‍മാറാട്ടം നടന്നിട്ടില്ലെന്ന് ബിജു കോടതിയില്‍ ബോധിപ്പിച്ചു. രാധാകൃഷ്ണന്റെ മകന് ബിജു എന്ന പേര് ഉപയോഗിച്ചാണ് താൻ വിസിറ്റിങ് കാര്‍ഡുണ്ടാക്കിയത്. ആര്.ബി. നായര്‍ എന്ന വിസിറ്റിങ് കാര്‍ഡില്‍ ആള്‍മാറാട്ടമില്ല. ഇതില്‍ പതിപ്പിച്ച ഫോട്ടോ തന്റെതാണെന്നും ബിജു കോടതിയില്‍ വാദിച്ചു. അതേസമയം, ഈ വാദത്തെ എപിപി എന്‍. ഹരിദാസ് എതിര്‍ത്തു. വിശ്വകര്‍മ സമുദായത്തില്‍ ഉള്‍പ്പെട്ട ബിജു ആര്.ബി. നായര്‍ എന്ന് ചേര്‍ത്തത് ആള്‍മാറാട്ടം തന്നെയാണെന്നും എപിപി കോടതിയില്‍ ചൂണ്ടിക്കാട്ടി. വഞ്ചനാകേസില്നിന്ന് ബിജുവിനെ ഒഴിവാക്കണമെങ്കില്‍ ഇതിലെ വാദിയെ വിസ്തരിക്കണം. ആയതിനാല്‍, സജാദിന്റെ കേസില്‍നിന്ന് ബിജുവിനെ വിടുതല്ചെയ്യാനാകില്ലെന്നും പ്രോസിക്യൂട്ടര്‍ ബോധിപ്പിച്ചു.