ഐ.എ.എസ് ഉദ്യോഗസ്ഥയിൽ നിന്ന് നോക്കുകൂലി ആവശ്യപ്പെട്ട കേസിൽ സി.ഐ.ടി.യു പ്രാദേശിക നേതാവിനെ പൊലീസ് അറസ്റ്റു ചെയ്തു
ഐ.എ.എസ് ഉദ്യോഗസ്ഥയിൽ നിന്ന് നോക്കുകൂലി ആവശ്യപ്പെട്ട കേസിൽ സി.ഐ.ടി.യു പ്രാദേശിക നേതാവിനെ പൊലീസ് അറസ്റ്റു ചെയ്തു. സി.ഐ.ടി.യു കേശവദാസപുരം യൂണിറ്റ് കൺവീനർ മുരളിയാണ് അറസ്റ്റിലായത്.
കഴിഞ്ഞ മാസം 26നാണ് അനുപമ കേശദാസപുരത്തെ വാടകവീട്ടിലേക്ക് താമസം മാറിയത്. കണ്ണൂരില്‍ നിന്ന് കൊണ്ടുവന്ന വീട്ടുപകരണങ്ങള്‍ വാഹനത്തില്‍ നിന്നും ഇറക്കുന്നത് അവസാനഘട്ടത്തിലെത്തിയപ്പോൾ ലോഡിംഗ് തൊഴിലാളികളെത്തി നോക്കുകൂലി ആവശ്യപ്പെട്ടു. വീട്ടുപകരണങ്ങള്‍ മാത്രമായതിനാല്‍ പണം നൽകാൻ അനുപമ തയ്യാറായില്ല. തുടർന്ന് പല ദിവസങ്ങളിലും സി.ഐ.ടി.യു പ്രവർത്തകർ അനുപമയുടെ വീട്ടിലെത്തി നോക്കൂകൂലി ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. ഐ.എ.എസ് ഉദ്യോഗസ്ഥയല്ല, മുഖ്യമന്ത്രിയായാല്‍ പോലും നോക്കുകൂലി വാങ്ങുമെന്നായിരുന്നു ഭീഷണി.
രാവിലെ വീണ്ടും ഭീഷണിയുമായി എത്തിയ തൊഴിലാളികൾ സി.ഐ.ടി.യു കണ്‍വീനർ മുരളിയുടെ ഫോണ്‍ നമ്പര്‍ നൽകിയ ശേഷം മടങ്ങി. പണം നൽകുന്ന കാര്യത്തിലുള്ള തീരുമാനം അറിയിക്കാനും അനുപമയോട് പറഞ്ഞു. ഇതേതുടർന്നാണ് ഡി.സി.പി അജീതാ ബീഗത്തിന് അനുപമ പരാതി നൽകി. തുടർന്ന് മുരളിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.