മൽപിടിത്തത്തിനൊടുവിൽ ബ്രസീൽ സെമിയിൽ: മത്സരത്തില്‍ മൊത്തം 51 ഫൗളുകള്‍
ഫോര്‍ട്ടലേസ: ലോകകപ്പ് ക്വാർട്ടറിൽ കൊളംബിയയെ പരാജയപ്പെടുത്തി ആതിഥേയരായ ബ്രസീല്‍ സെമി ഫൈനലില്‍ കടന്നു(2-1). ജര്‍മ്മനിയാണ് സെമിയില്‍ ബ്രസീലിന്റെ എതിരാളികള്‍. മത്സരത്തിന്റെ ഏഴാം മിനിറ്റില്‍ തന്നെ നായകന്‍ തിയാഗോ സില്‍വ ലക്ഷ്യം കണ്ടു. നെയ്മറിന്റെ കോര്‍ണര്‍ സില്‍വ വലയിലേക്ക് വഴിതിരിച്ചുവിട്ടു. 69-)ം മിനിറ്റില്‍ ഹള്‍ക്കിനെ ഫൗള്‍ ചെയ്തതിനെ തുടര്‍ന്ന്‍ കിട്ടിയ ഫ്രീകിക്ക് ഡേവിഡ് ലൂയിസ് 30 വാര അകലെ നിന്നും എടുത്ത ഷോട്ട് ബ്രസീലിന്റെ രണ്ടാം ഗോളാക്കി മാറ്റി.
മത്സരം അവസാനിക്കാന്‍ ഇരുപത് മിനിറ്റുള്ളപ്പോള്‍ കൊളംബിയയുടെ ബാക്കയെ ഗോളി സെസാര്‍ ബോക്‌സിന് മുന്നില്‍ ചവുട്ടി വീഴ്ത്തിയതിന് കൊളംബിയയ്ക്ക് ലഭിച്ച പെനാല്‍റ്റി ജെയിംസ് റോഡ്രിഗസ് ഗോളാക്കി മാറ്റി. ഇതോടെ റോഡ്രിഗസിന് 5 മത്സരങ്ങളില്‍ നിന്ന് 6 ഗോളുകളായി. ഇരു ടീമുകളും കടുത്ത ടാക്ലിംഗാണ് പുറത്തെടുത്തപ്പോൾ മത്സരത്തില്‍ മൊത്തം 51 ഫൗളുകള്‍ ഉണ്ടായിയിരുന്നു. തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും മഞ്ഞക്കാര്‍ഡ് കണ്ട നായകന്‍ തിയാഗോ സില്‍വയ്ക്ക് സെമിയില്‍ കളിക്കാനാകില്ല.