പെണ്ണായി ജനിച്ചതിനാൽ താൻ കുടുംബത്തിന് ഭാരമാകുമെന്ന് പറഞ്ഞ ചിലർ തന്നെ കൊന്നുകളയാൻ മാതാപിതാക്കളോട് നിർദ്ദേശിച്ചതായി കേന്ദ്ര മാനവശേഷി മന്ത്രിയുടെ വെളിപ്പെടുത്തൽ
പെണ്ണായി ജനിച്ചതിനാൽ താൻ കുടുംബത്തിന് ഭാരമാകുമെന്ന് പറഞ്ഞ ചിലർ തന്നെ കൊന്നുകളയാൻ മാതാപിതാക്കളോട് നിർദ്ദേശിച്ചതായി കേന്ദ്ര മാനവശേഷി മന്ത്രി സ്‌മൃതി ഇറാനിയുടെ വെളിപ്പെടുത്തൽ .
ഇതാദ്യമായാണ് താൻ ഇക്കാര്യം വെളിപ്പെടുത്തുന്നതെന്ന് പറഞ്ഞ സ‌്മൃതി, പക്ഷേ തന്നെ കൊല്ലാൻ അമ്മ തയ്യാറായില്ലെന്നും വ്യക്തമാക്കി. മകളെ വളർത്തുമെന്ന് ധൈര്യപൂർവം അമ്മ പറഞ്ഞതിനാലാണ് ഇന്ന് നിങ്ങളുടെ മുന്നിൽ തനിക്ക് നിൽക്കാൻ കഴിഞ്ഞതെന്നും അവർ വിശദീകരിച്ചു.
പെൺഭ്രൂണഹത്യ കുറ്റകരമാണെന്നും അവ ഇല്ലാതാക്കുന്നതിനാണ് ബി.ജെ.പി സർക്കാർ പ്രാധാന്യം നൽകുന്നതെന്നും സ്‌മൃതി പറഞ്ഞു. മദ്ധ്യപ്രദേശിലെ ഭോപ്പാലിൽ പെൺഭ്രൂണഹത്യയെ കുറിച്ചുള്ള സംവാദത്തിനിടെ ഒരു വിദ്യാർത്ഥിയുടെ ചോദ്യത്തിന് മറുപടിയായാണ് സ്‌മൃതി ഇക്കാര്യം പറഞ്ഞത്.
ദേശീയ വിദ്യാഭ്യാസ നയം വരുന്നതോടെ വിദ്യാഭ്യാസം ഏകരൂപമായി മാറുമെന്ന് വിവിധ സംസ്ഥാനങ്ങളിലെ വ്യത്യസ്ത ബോർഡുകളും പാഠ്യപദ്ധതിയും സംബന്ധിച്ച ചോദ്യത്തിന് മന്ത്രി മറുപടി നൽകി.