ചുവന്ന ചെകുത്താന്മാർ അള്‍ജീരിയയെ തകർത്തു(2-1)
ബെലോ ഹോറിസോണ്ടെ: ലോകകപ്പ് ഫുട്ബോള്‍ ഗ്രൂപ്പ് എച്ചില് കറുത്ത കുതിരകളായ ബെല്‍ജിയം പിന്നിട്ട് നിന്ന ശേഷം പൊരുതിക്കയറി അള്‍ജീരിയയെ 2-1 നു കീഴടക്കി. കളിയുടെ ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നിട്ടുനിന്ന അള്‍ജീരിയയെ 70, 80 മിനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ ബെല്‍ജിയം മറികടക്കുകയായിരുന്നു. 23ാം മിനിറ്റില്‍ ബെല്‍ജിയന്‍ പോസ്റ്റിന് സമീപം അള്‍ജീരിയയുടെ സോഫിയാനെ ഫെഗൗലിയെ ബെല്‍ജിയം ഡിഫന്‍ഡര്‍ ജാന്‍ വെര്‍ട്ടോന്‍ഗന്‍ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനല്‍റ്റി സോഫിയാനെ തന്നെ വലയിലെത്തിച്ചു, സ്കോര്‍ (1-0).
ഒടുവില്‍ 70-ാം മിനിട്ടില്‍ ഡിബ്രയാന്റെ ക്രോസില്‍നിന്ന് ഫെല്ലനിബെല്ജിയത്തിനായി സമനിലഗോള്‍ കണ്ടെത്തി. ഇതോടെ ആവേശത്തിലായി ബെല്‍ജിയം ആള്ജീരിയയെ ഞെട്ടിച്ച് 80ാം മിനിറ്റില്‍ ഡ്രെയ്സ് മെര്റ്റെന്സ് വിജയ ഗോള്‍ കുറിച്ചു.
മത്സരത്തിൽ ഗോളുകളേക്കാൾ കൂടുതൽ ഫൗളുകളായിരുന്നു, മൊത്തം 38 ഫൗളുകളാണ് ഇരു ടീമുകളുടെ ഭാഗത്ത് നിന്നും ഉണ്ടായത്. ഇരു ടീമുകളുടെയും ഓരോ താരത്തിന് വീതം മഞ്ഞക്കാര്‍ഡ് കാണേണ്ടിവരികയും ചെയ്തു.