സഹോദരിമാരായ രണ്ടു പെൺകുട്ടികളെ മാനഭംഗപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയ സംഭവം: രണ്ടു കോൺസ്റ്റബിൾമാരെ പിരിച്ചുവിട്ടു
ഉത്തർപ്രദേശിലെ ബദുവാൻ ജില്ലയിൽ സഹോദരിമാരായ രണ്ടു പെൺകുട്ടികളെ മാനഭംഗപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയ സംഭവവുമായി ബന്ധപ്പെട്ട് രണ്ടു കോൺസ്റ്റബിൾമാരെ പിരിച്ചുവിട്ടു. അതേസമയം കേസിലെ മൂന്നാം പ്രതിയും പൊലീസ് ഉദ്യോഗസ്ഥനുമായ അവധേഷ് യാദവിനെ അറസ്റ്റു ചെയ്യുകയും ചെയ്തു. ഏഴു പ്രതികളാണ് കേസലുള്ളത്. പൊലീസുകാരായ സർവേഷ് യാദവ്, സഹോദരന്മാരായ പപ്പു യാദവ്, അവധേഷ് യാദവ് എന്നിവരാണ് അറസ്റ്റിലായത്. സർവേഷും പപ്പുവും സംഭവദിവസം തന്നെ അറസ്റ്റിലായിരുന്നു.
ഛത്രപാൽ യാദവും മറ്റു രണ്ടു പേരുമാണ് ഇനി പിടിയിലാവാനുള്ളത്. ഛത്രപാലിനെയും സർവേഷിനെയും സർവീസിൽ നിന്ന് പിരിച്ചുവിട്ടതായി ഉത്തർപ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് പറഞ്ഞു. കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടി എടുക്കുമെന്ന് അദ്ദേഹം ഉറപ്പു നൽകി.
അതിനിടെ ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷനുമായ മുലായം സിംഗിന്രെ മണ്ഡലമായ അസംഗഢിൽ പതിനേഴുവയസുകാരി കൂട്ടമാനഭംഗത്തിന് ഇരയായി. നാലു യുവാക്കൾ പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയി സമീപത്തെ പാടത്ത് വച്ച് മാനഭംഗപ്പെടുത്തുകയായിരുന്നു. സംഭവശേഷം ഒളിവിൽ പോയ പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.